Friday, December 14, 2007

CBSE Sample Papers For Class X and XII

മുന്‍പ് ഇവിടെ NCERT Online Textbooks ഡൌണ്‍ലോഡ് ചെയ്യാവുന്ന ഒരു ലിങ്ക് കൊടുത്തിരുന്നു. സിലബസ് മാറിയതു കൊണ്ട് പുസ്തകം കിട്ടാത്തവര്‍ക്ക് തല്‍ക്കാലം പ്രയോജനപ്പെടട്ടെ എന്നു കരുതിയാണ് ആ പോസ്റ്റിട്ടത്. പക്ഷേ, ഈ അദ്ധ്യയന വര്‍ഷം ഏതാണ്ട് അവസാനിക്കാറായിട്ടും ഇപ്പോഴും ദിവസേന ശരാശരി നാലഞ്ചു പേര്‍ വീതം ഗൂഗിളില്‍ നിന്നും യാഹൂവില്‍ നിന്നും ആ ലിങ്കില്‍ എത്താറുണ്ട്. ഇന്‍ഡ്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അപൂര്‍വം യൂറോപ്യന്‍ രാജ്യങ്ങളില്‍ ( അവിടെയൊക്കെ ഇന്‍‌ഡ്യന്‍ സ്കൂളുകള്‍ ഉണ്ടോ എന്നറിയില്ല . ഒരു പക്ഷേ നാട്ടിലുള്ളവര്‍ക്കു വേണ്ടീയാവാം) നിന്നും.

ഇപ്പോള്‍ CBSE യുടെ ഈ സൈറ്റില്‍ പത്തിലേയും പന്ത്രണ്ടിലേയും Sample Papers കൊടുത്തിട്ടുണ്ട്. ബ്ലൂ പ്രിന്റും മാര്‍ക്കിംഗ് സ്കീമും ഓരോ പേപ്പറിണ്ടെയും കൂടെ ലഭ്യമാണ്.
ഡൌണ്‍ലോഡ് ചെയ്യേണ്ട ലിങ്ക് :
http://www.cbse.nic.in/curric~1/sample.htm


You can download CBSE sample papers for class X and class XII from the following site:
http://www.cbse.nic.in/curric~1/sample.htm
You will get the blue prints and the marking schemes also with it.

Saturday, November 17, 2007

കമ്പതി

''എന്നാലും ബറദീപീ ചതി എന്നോടു ചെയ്യണ്ടായിരുന്നു”
പ്രദീപെന്ന സഹധര്‍മ്മനെ കണ്ടപാടെ ആ ഒമാനി പൊട്ടിത്തെറിച്ചു.

ക്ഷമാശക്തിക്ക് ഭൂമീദേവിയെ തോല്പിച്ച് സമ്മാനം നേടിയിട്ടുള്ള സഹധര്‍മ്മന്‍ സാവധാനം ആരാഞ്ഞു.

“ എന്താണു കാര്യം? ”

“നീ എന്റെ ജനാലയ്ക്കരികില്‍ കമ്പതിയുടെ പടമെന്തിനാ ഡിസൈന്‍ ചെയ്തു വച്ചിരിക്കുന്നത്?”

അയാളുടെ വീടിന്റെ പ്ലാന്‍ വരച്ചു കൊടുത്തിരുന്നുവെങ്കിലും കമ്പതിയുടെ പോയിട്ട് സിമ്പതിയുടെ പോലും പടം വരച്ചതായി തീരെ ഓര്‍മ്മകിട്ടുന്നില്ലല്ലോ?

“അല്ല, ഇതാരപ്പാ ഈ കമ്പതി?“

“ കമ്പതിയെ നിങ്ങള്‍ക്കറിയില്ലേ? നിങ്ങളുടെ ഒരു ദൈവം“

മുപ്പത്തി മുക്കോടി ദൈവങ്ങളുള്ളതില്‍ പേരറിയാവുന്നത് വിരലിലെണ്ണവുന്നവരുടെതു മാത്രം. അല്ലെങ്കില്‍ തന്നെ ഇത്രയും പേരൊന്നും ആര്‍ക്കും പഠിച്ചു വയ്ക്കാന്‍ പറ്റില്ലല്ലോ? ഇനിയിപ്പോ അങ്ങനെ പേരുള്ള ആരെങ്കിലും ഉണ്ടാവുമോ? എങ്കിലും ഒട്ടും ആത്മവിശ്വാസം വിടാതെ ഒരു സര്‍വജ്ഞനെപോലെ പറഞ്ഞു.

“അങ്ങനെയൊരു ദൈവം ഇല്ലല്ലോ”

“ആരു പറഞ്ഞു? എന്നെ പറ്റിക്കാനൊന്നും നോക്കണ്ട. ബോംബയിലൊക്കെ ഞാന്‍ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്.”

അപ്പോള്‍ ആള്‍, അല്ല, ദൈവം വളരെ പ്രസിദ്ധന്‍ തന്നെ. ദൈവങ്ങളോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ലെങ്കിലും അവര്‍ക്ക് അവരുടെ വഴി, തനിക്ക് തന്റെ വഴിയെന്ന ലൈനായതു കൊണ്ട് ഇനി അറിയാന്‍ പാടില്ലാത്തതായിരിക്കും.

“ എനിക്ക് അങ്ങനെയൊരു ദൈവത്തെ അറിയില്ല. അറിയാന്‍ പാടില്ലാത്ത ഒരാളെ ഞാന്‍ എങ്ങനെ വരയ്ക്കും?”

“അങ്ങനെ ഒഴിഞ്ഞു മാറിയിട്ടൊന്നും കാര്യമില്ല. ഞാന്‍ കേസു കൊടുക്കും”

ശ്ശെടാ, ആകെ പുലിവാലായല്ലോ.

“എന്തായാലും ഡ്രായിങ്ങെടുക്കൂ, നോക്കട്ടെ”

ഒമാനി ഡ്രായിങ്ങെടുത്തു കൊടുത്തു. ഡ്രായിംഗ് നോക്കുന്നു , ബ്രയിനിലുള്ള ദൈവങ്ങളുടെ പടവുമായി ഒത്തു നോക്കുന്നു. വരകള്‍ക്കിടയിലൂടെ വീണ്ടും വീണ്ടും നോക്കുന്നു. ബ്രയിനിലെ ദൈവങ്ങള്‍ എന്ന ഫോള്‍ഡര്‍ വീണ്ടും വീണ്ടും സ്കാന്‍ ചെയ്തു നോക്കുന്നു. കിം ഫലം. ഒന്നും മാച്ചാവുന്നില്ല.

“എന്റെ കമ്പതി ഭഗവാനേ, ഇതില്‍ നിന്നു രക്ഷപെടാന്‍ എന്തെങ്കിലും ഒരു വഴി കാണിച്ചു തരൂ“ ജീവിതത്തിലാദ്യമായിട്ടാണ് ഒരു ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കുന്നത്.

വെറും രണ്ടു നിമിഷം. ഭഗവാന്‍ അതാ കടാക്ഷിച്ചിരിക്കുന്നു. യുറെക്കാ, യുറെക്ക എന്നുറക്കെ വിളിച്ചു കൂവാന്‍ തോന്നി.

“ എനിക്കിതു കണ്ടിട്ട് ഒരു ദൈവത്തെപോലെയും തോന്നുന്നില്ല. ഒരു കാര്യം ചെയ്യൂ. നിങ്ങള്‍ ബോംബെയില്‍ കണ്ട കമ്പതി ദൈവത്തെ ഒന്നു വരച്ചു കാണിക്കൂ.”

ഒമാനി വരയ്ക്കുന്നത് ആകാംഷയോടെ നോക്കികൊണ്ടിരുന്നു. മുഴുവന്‍ വരക്കേണ്ടി വന്നില്ല. അതിനു മുന്‍പ് തന്നെ അറിയാതെ പറഞ്ഞു പോയി.

“ഓ! ഗണ്‍പതി... ഗണപതി..“

“അതെ. അതുതന്നെ.“ ഒമാനിക്കും ആശ്വാസമായി. ആളെ , അല്ല, ദൈവത്തെ പിടികിട്ടിയല്ലോ.

പകുതി വരച്ച ഗണപതിയുടെ ചിത്രം ഡ്രായിങ്ങുമായി ചേര്‍ത്തു വച്ചു കൊണ്ട് ചോദിച്ചു.

“നോക്കൂ സുഹൃത്തേ.. ഇതു രണ്ടും കൂടി എവിടെയാണ് സാമ്യമുള്ളത്? “

ഗണപതിയുടെ നെറ്റി ഭാഗം വരയ്ക്കുമ്പോള്‍ “ന” എന്ന അക്ഷരം വലിച്ചുനീട്ടിയതു പോലെയിരിക്കുന്നതാണ് പ്രശ്നമായത്. അറബിക് ആര്‍ക്കിടെക്റ്റില്‍ അങ്ങനെയൊരു ഡിസൈന്‍ ഉള്ളതുമാണ്.

അയാള്‍ക്ക് എന്തായാലും കാര്യം മനസ്സിലായി.

“ഒരു മലബാറിയാണ് എന്നോടിതു പറഞ്ഞത്..“

ഒമാനി ഷേക് ഹാന്‍ഡിനു വേണ്ടി കൈ നീട്ടിയപ്പോഴേക്കും മനസ്സില്‍ അറിയാവുന്ന മലയാളികളുടെ മുഖങ്ങള്‍ സ്കാന്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു.


****************************************

ഇന്നലെ വൈകിട്ട് ഇവിടടുത്തുള്ള നക്കല്‍ എന്ന സ്ഥലത്ത് പോയിരുന്നു. അവിടെ ഒരു പാറപ്പുറത്ത് ഇരുന്ന സഹധര്‍മ്മനെ പ്രായമായ ഒരു ഒമാനി വന്ന് പൊക്കി. അതില്‍ അള്ളാ എന്നും മുഹമ്മദ് എന്നും എഴുതിയിട്ടുണ്ടത്രേ.

അപ്പോള്‍ മനസ്സില്‍ തോന്നിയ രണ്ടു കാര്യങ്ങള്‍.

  1. ഈ എഴുത്തുള്ളടത്തേ ദൈവമുള്ളോ? ദൈവം സര്‍വ്വവ്യാപിയാണന്നാണല്ലോ പറയുന്നത്.

  2. അഥവാ ദൈവത്തിനതിഷ്ടപ്പെട്ടില്ലാരുന്നെങ്കില്‍ ഉടനെ കട്ടുറുമ്പിനെ വിട്ട് അദ്ദേഹത്തെ കടിപ്പിക്കത്തില്ലാരുന്നോ?

വാല്‍

ഞാന്‍ അമ്പലങ്ങളില്‍ പോയിട്ട് കുറെ നാളായി. കാരണം മറ്റൊന്നുമല്ല എനിക്ക് കടുത്ത അസൂയയാണ്. പ്രത്യേകിച്ച് ഗുരുവായൂരപ്പനോടൊക്കെ. എത്ര പേരാ അവരെ ചിരിപ്പിക്കാന്‍ വേണ്ടീ മത്സരിച്ചു ഓരോരോ തമാശകള്‍ കാണിക്കുന്നതും പറയുന്നതും. നമുക്കാണെങ്കില്‍ മരുന്നിനൊരു കൊച്ചുത്രേസ്യയോ മറ്റോ ഒക്കെയല്ലേയുള്ളൂ. അവരാണെങ്കില്‍ ഇവരുടെയൊന്നും ഏഴയലത്തു പോലും വരത്തതുമില്ല.

ഡിസ്ക്ലൈമര്‍

ഞാന്‍ ഒരു ദൈവത്തിന്റേയും മതത്തിന്റേയും വക്താവല്ല. വിശ്വാസികളെ ചോദ്യം ചെയ്യാനോ കളിയാക്കാനോ ഉദ്ദേശിച്ചിട്ടുമില്ല. അങ്ങനെയാര്‍ക്കെങ്കിലും തോന്നിയാല്‍ ഞാന്‍ ഉത്തരവാദിയല്ല.

Wednesday, October 24, 2007

ബള്‍ഗേറിയയിലേക്ക് ഒരു email

അന്ന് ഒരവധി ദിവസമായിരുന്നു. വൈകുന്നേരം കുട്ടികളേയും കൊണ്ട് പുറത്തൊക്കെ ഒന്നു കറങ്ങിയിട്ട് തിരിച്ചെത്തിയപ്പോഴാണ് പ്രദീപിന് ഒരു ഡോക്ടര്‍ സുഹൃത്തിന്റെ ഫോണ്‍ വന്നത്. അദ്ദേഹത്തിന്റെ മകന്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കുകയാണ്. അത്യാവശ്യമായി മകന് എന്തോ document ഇമെയില്‍ ചെയ്യണം. വീട്ടില്‍ ഇന്റെര്‍നെറ്റ് കണക്ക്ഷന്‍ ഇല്ല. അതുകൊണ്ട് പ്രദീപിന്റടുത്തു വന്ന് അയക്കാമെന്നു കരുതി വിളിച്ചതാണ്. ഇത്രയും കേട്ടു കഴിഞ്ഞപ്പോഴും പ്രദീപിന്റെ ഭാര്യക്കു സംശയം. എങ്കിലും ഈ രാത്രി 11 മണിക്ക് അദ്ദേഹമെന്തിനാണ് ഇരുപത് കിലോമീറ്ററോളം ദൂരം ഡ്രൈവ് ചെയ്തിവിടെ വരുന്നത്, അവിടടുത്തെങ്ങും ഇന്റെര്‍നെറ്റ് കണക്ഷന്‍ ഉള്ള വീടുകള്‍ ഇല്ലാത്തതു പോലെ.

കുട്ടികളെയെല്ലാം കിടത്തി ഉറക്കി ഡ്രെസ്സൊക്കെ മാറി വന്നപ്പോഴേക്കും കോളിങ് ബെല്‍ അടിച്ചു. പ്രദീപ് ചെന്ന് വാതില്‍ തുറന്നു. പിന്നാലെ സഹധര്‍മ്മിണിയും. അതിഥിയെ ഒന്നു വിഷ് ചെയ്ത് ഒരു കുശലമൊക്കെ പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോള്‍ പുറകില്‍ ഡോക്ടറുടെ ശബ്ദം കേട്ടു.

“ഈ ബള്‍ഗേറിയയിലേക്ക് ഇമെയില്‍ അയക്കുന്നതിന് ഒരുപാടു പൈസയാകുമോ? എത്രയായാലും ഞാനങ്ങു തരാം പ്രദീപേ, പക്ഷേ ഇന്നു തന്നെ അയക്കണം.”

പ്രദീപിന്റെ പൊളിഞ്ഞിരിക്കുന്ന വാ കാണാന്‍ അവള്‍ക്ക് ഒന്നു തിരിഞ്ഞു നോക്കണമെന്നുണ്ടായിരുന്നുവെങ്കിലും, ഇതു കേട്ട ഞെട്ടലില്‍ ബോധം മറഞ്ഞു വരുന്നതായി തോന്നിയതു കൊണ്ട് നേരെ കട്ടിലില്‍ ചെന്നു വീണു.

കുറിപ്പ്‌:

ഇത് ഇന്റെര്‍നെറ്റും, ഇമെയിലും മറ്റും കണ്ടുപിടിച്ച കാലഘട്ടത്തില്‍ ഏതോ വാരികയില്‍ വന്ന മിനിക്കഥയൊന്നുമല്ല. കഴിഞ്ഞ വ്യാഴാഴ്ച ഞങ്ങളുടെ വീട്ടില്‍ സംഭവിച്ച ഒരു അത്യാഹിതം മാത്രമാകുന്നു.

Saturday, September 29, 2007

ചന്തുവിന് ഇന്ന് 3 വയസ്സ്

ചന്തുവിന് ഇന്ന് (30/9/2007) 3 വയസ്സ് തികയുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ കുറേ സംഭവങ്ങളും മുഖങ്ങളും മനസ്സില്‍ തെളിയുന്നു.




അവന്റെ ജീവന്‍ എന്റെയുള്ളില്‍ കുരുത്തു കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞ സമയത്ത് ഇവിടെയെല്ലാം ചെങ്കണ്ണ് (acute conjunctivitis)എന്ന പകര്‍ച്ച വ്യാധി പടര്‍ന്നു പിടിച്ചു. കൂട്ടത്തില്‍ എനിക്കും കിട്ടി. ഇവിടെയടുത്തുള്ള ഒരു eye specialist ന്റെയടുത്ത് കാണിച്ചു . പ്രഗ്നന്റായതുകൊണ്ട് വളരെ വീര്യം കുറഞ്ഞ ഒരു മരുന്ന് പുരട്ടാനായി തന്നു. അത് ദിവസം മൂന്നു നേരം വച്ച് പുരട്ടിയിട്ടും കാര്യമായ വ്യത്യാസം കണ്ടില്ലെന്നു മാത്രമല്ല, കാര്യം നാള്‍ക്കു നാള്‍ വഷളായി വരികയും ചെയ്തു. വീണ്ടും ഡോക്ടറെ പോയി കണ്ടു . വേറൊരു മരുന്നു തന്നു. അതു പുരട്ടിയിട്ടും ഫലം തഥൈവ. ഈ പരിപാടി ഒരു മാസത്തോളം തുടര്‍ന്നു. കണ്ണു തീരെ തുറക്കാന്‍ വയ്യാത്ത അവസ്ഥയായി. കണ്ണു തുറന്നാലല്ലേ എന്തെങ്കിലും കാണാന്‍ പറ്റൂ. ഇതിനിടയില്‍ മറ്റുള്ള ,ഛര്‍ദ്ദില്‍, തലകറക്കം തുടങ്ങിയ കലാപരിപാടികള്‍ ഒരു വശത്ത് നടക്കുന്നുണ്ട്. അവസാനം കുറേശ്ശെ പേടിയായി തുടങ്ങി. അപ്പോഴേക്കും നാലര മാസമായി. മസ്കറ്റിലെ Royal hospital ല്‍ നിന്നും retired ആയ ഗൈനക്കോളഗിസ്റ്റ് ഡോക്ടര്‍ കൌസല്യയെയാണ് കണ്‍സള്‍ട്ട് ചെയ്തുകൊണ്ടിരുന്നത്. അവരോട് കാര്യം പറഞ്ഞപ്പോള് ‍ഇത്രയും നാള്‍ വച്ചുകൊണ്ടിരുന്നതിന് കുറേ വഴക്കു പറഞ്ഞു. കണ്ണിന്റെ ഫ്യൂസ് പോകാതിരുന്നത് ഭാഗ്യം. എന്നിട്ട് ഡോക്ടറുടെ പരിചയത്തിലുള്ള ഒരു കണ്ണു ഡോക്ടറിന്റെയടുത്ത് പറഞ്ഞു വിട്ടു. അങ്ങനെ അടുത്ത രണ്ടാഴ്ച കൊണ്ട് രോഗം ഭേദമായി. ഏകദേശം ഒന്നര മാസത്തോളം ഇതുമൂലം കഷ്ടപ്പെട്ടു. അതില്‍ തന്നെ രണ്ടാഴ്ചയോളം തീരെ കണ്ണു കാണാന്‍ പാടില്ലാത്ത അവസ്ഥയായിരുന്നു.

ഏഴാം മാസം സ്കാന് ചെയ്തിട്ട് ആണ്‍ കുട്ടിയാണെന്ന്‌ ഡോക്ടര്‍ പറഞ്ഞിരുന്നു. ഏഴര മാസമായപ്പോള്‍ ഡെലിവറിക്കു വേണ്ടി നാട്ടില്‍ പോയി. ‍ഡോക്ടര്‍ കൌസല്യയെ കുറിച്ച് ഒരല്പം. ഇത്രയും സിമ്പിള്‍ ആയ ഒരു ഡോക്ടരെ ഞാന്‍ വേറെ കണ്ടിട്ടില്ല. ‘’നീ” എന്നു മാത്രമേ ഡോക്ടര്‍ വിളിക്കൂ. ആ നീ വിളിയില്‍ സ്വന്തം അമ്മ മോളെ എന്നു വിളിക്കുന്നതിനേക്കാളും സ്നേഹമുണ്ടായിരുന്നു. മോനെ തിരികെ കൊണ്ടു കാണിക്കുവാന്‍ പറ്റിയില്ല. അതിനു മുന്‍പേ ഡോക്ടര്‍ ഉറുമ്പു (ഇവിടെ കാണപ്പെടുന്ന ഒരുതരം ഉറുമ്പിന്റെ കടിയേറ്റാല്‍ മരണം സംഭവിക്കാം) കടിയേറ്റ് മരിച്ചു പോയി.

നാട്ടില്‍ ചെങന്നൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് പോയിരുന്നത്. അവിടെ അവരുടെ വക സ്കാനിങിനായി പോയ ദിവസം, റേഡിയൊളജിസ്റ്റ് എന്നോടു ചോദിച്ചു”മസ്കറ്റില്‍ വച്ച് സ്കാന്‍ ചെയ്തപ്പോള്‍ എന്തെങ്കിലും കുഴപ്പമുള്ളതായി പറഞിരുന്നുവോ?” വയറ്റില്‍ കൂടി ഒരാന്തലും തലക്കകത്തൂടെ ഒരു മിന്നല്‍ പിണരും. ഞാന്‍ പറഞ്ഞു “ഇല്ല, എന്താണു കുഴപ്പം“ . അയാള്‍ക്ക് മിണ്ടാട്ടമില്ല. നെറ്റി ചുളിക്കലും, മുഖത്തെ ഭാവവും കണ്ടിട്ട് എന്തോ സീരിയസായ പ്രശ്നമുണ്ടെന്നു മനസ്സിലായി. ഞാന്‍ വീണ്ടും എന്താണു കുഴപ്പമെന്നു ചോദിച്ചു കൊണ്ടിരുന്നെങ്കിലും പുള്ളി അതൊന്നും ശ്രദ്ധിക്കാതെ സ്കാനിങ്ങോടെ സ്കാനിങ്ങ്. അവസാനം സ്കാനിങ് അവസാനിച്ചപ്പോള്‍ അയാള്‍ പറഞു “കുഴപ്പമൊന്നുമില്ല, ഒരു കിഡ്നിക്ക് ചെറിയ ഒരു പ്രശ്നമുണ്ട്. “ ഞാന്‍ ആ മുറിയില്‍ നിന്നും എങനെ പുറത്തു വന്നുവെന്നറിയില്ല. പിന്നിട് ഈ റിപ്പോര്‍ട്ടുമായി ഡോക്ടെറെ കണ്ടപ്പോള്‍ വെളിയില്‍ ഒരുപാടു പേര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നെങ്കിലും ഡോക്ടര്‍ എന്റെ പുറത്തു തട്ടിക്കൊണ്ട് വിഷമം മുഴുവന്‍ കരഞ്ഞു തീര്‍ത്തോളാന്‍ പറഞ്ഞു.

Anti natal Hydronephrosis പ്രധാനമായും urinary tract ല്‍ ഉള്ള എന്തെങ്കിലും obstruction കാരണമാണ് സംഭവിക്കുന്നത്. പ്രസവ ശേഷം മിക്കവാറും കുട്ടികളില്‍ ഒന്നു മുതല്‍ രണ്ടു വയസ്സിനുള്ളില്‍ തനിയെ ഭേദമാവും. മറ്റുള്ളവരില്‍ surgery വേണ്ടി വരും. മോന്റെ കാര്യത്തില്‍, ഒരെണ്ണത്തിന് ചെറിയ ഒരു dilation മാത്രമേയുന്റായിരുന്നുള്ളൂ. എങ്കിലും ചിന്തകള്‍ കാടു കയറാന്‍ തുടങ്ങി. ഭര്‍ത്താവാണെങ്കില്‍ എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി എന്തൊക്കെയോ പറയുന്നുണ്ടെന്നു മാത്രമേയുള്ളൂ.

അങ്ങനെ മൂന്നു ദിവസം എങനെയോ കടന്നു പോയി. നാലാമത്തെ ദിവസം തൊട്ട് മോനാണെങ്കില്‍ ഒരനക്കവുമില്ല. നേരത്തെയാണെങ്കില്‍ ഒറ്റയടിക്ക് പത്തിരുപതു ഇടിയും തൊഴിയുമൊക്കെ വച്ച് കിട്ടിക്കൊണ്ടിരുന്നതാണ്. വൈകുംനേരം വരെ ആരോടും പറയാനൊന്നും പോയില്ല. പിന്നെ ഇതിന്റെയെന്തെകിലും കുഴപ്പം കൊണ്ടാണോ അനക്കമില്ലാത്തതെന്നു തോന്നിയപ്പോളാണ് പറഞത്. അങ്ങനെ രാത്രിയില്‍ തന്നെ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. ഈ നാലു ദിവസം കൊണ്ട് എന്റെ 5 കിലോ ഭാരം കുറഞ്ഞു. അത് കുഞിനേയും ബാധിച്ചതാണ് കാരണം. പക്ഷേ എന്റെ മനസ്സ് അത് സമ്മതിക്കാന്‍ തയ്യറായില്ല. മറ്റെന്തെങ്കിലും കുഴപ്പമാണോ എന്നുള്ള ആശങ്കയായിരുന്നു. രണ്ടു ദിവസം കൂടി നോക്കിയെങ്കിലും അതേ സ്ഥിതി തന്നെ തുടര്‍ന്നതു കൊണ്ട് അടുത്ത ദിവസം സിസേറിയന്‍ ചെയ്യാമെന്നു തീരുമാനിച്ചു.

അങ്ങനെ 2004 സെപ്റ്റെമ്പര്‍ 30ന് രാവിലെ 10 മണിയോടു കൂടി ഡെലിവറി റൂമിലേക്കു പോയി. മോശമായ ഒരു വാര്‍ത്തയാണ് എതാനും മണിക്കൂറുകള്‍ കൂടി കഴിയുമ്പോള്‍ അറിയുന്നതെങ്കില്‍ എന്റെയവസ്ഥയെന്തായിരിക്കുമെന്നുള്ള ചിന്തയെ ഒഴിവാക്കാന്‍ എത്രയൊക്കെ ശ്രമിച്ചിട്ടും കഴിഞില്ല. ഓപ്പറേഷനു വേണ്ടിയുള്ള തയാറെടുപ്പിന്റെ ഭാഗമായി എന്തൊക്കെയോ injection എടുക്കുന്നുണ്ട്. അപ്പോഴാണ് ഡൂട്ടിയിലുണ്ടായിരുന്ന ജുനിയര്‍ ഡോക്ടര്‍ വന്ന് കേസ് ഷീറ്റ് നോക്കിയത്. എന്തോ വലിയ ഒരു പേരു വായിച്ചീട്ട് എന്നോടൊരു ചോദ്യം. “ഈ മരുന്നു ഞാന്‍ ആദ്യമായിട്ട് കാണുകയാ, ഇതെന്തിനുള്ള injection ആണെന്നറിയാമോ വനജയ്ക്ക്?“ രണ്ടു ദിവസമായി ഈ ഡോക്ടറുടെ വകയായി കുറേ ഡയലോഗുകള്‍ കേട്ടിരുന്നതിനാല്‍ ആളെ കുറിച്ച് ഒരു ധാരണയൊക്കെയുന്റാരുന്നുവെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല. അതു കേട്ട് ആ ടെന്‍ഷനിടയിലും ചിരിച്ചു എന്നു തന്നെയാണെന്റെ ഓര്‍മ്മ. ഈ ചിരി പിന്നെ എന്റെ മുഖത്തൂന്ന് മറഞ്ഞത് ഇവരെ ഒപ്പറേഷന്‍ തിയറ്ററില്‍ മറ്റേ ഡോക്ടറുടെ assistant ആയി കണ്ടപ്പോളാണ്!!!

രണ്ടര കഴിഞപ്പോള്‍ ഓപ്പറേഷന്‍ തീയറ്ററിലേക്ക് കൊണ്ടു പോയി. പോകുന്നതിനു മുന്‍പായി കൂടെയുണ്ടായിരുന്ന ഡൂട്ടി നേഴ്സ് ഒന്നു കൊണ്ടൂം വിഷമിക്കണ്ട, മോനൊരു കുഴപ്പവും കാണില്ല എന്നു പറഞ്ഞ് ഒരു നിമിഷം എനിക്കു വേണ്ടി പ്രാര്‍ഥിച്ചു. അവിടെ, ഓപ്പറേഷന്‍ ടേബിളിന്റെ മുന്‍പില്‍ ഒരു വൈറ്റ് ബോര്‍ഡില്‍ എന്റെ പേരും മറ്റു വിവരങളും എഴുതിയിരുന്നു. അതിനു താഴെയായി “God bless you" എന്നും . പേടിച്ച് പകുതി കാറ്റു പോയിരിക്കുന്ന മനുഷ്യന്റെ മുഴുവന്‍ കാറ്റും പോകാന്‍ ഇതു കണ്ടാല്‍ മാത്രം മതി. ( എന്റെ കാര്യത്തില്‍, ആദ്യത്തേത്, നോര്‍മല്‍ ഡെലിവറിയായിരിക്കുമെന്നു കരുതിയിരുന്നുവെങ്കിലും, ഒരു അടിയന്തര ഘട്ടത്തില്‍ അതിനും സിസേറിയന്‍ വേന്റി വന്നു. അന്ന് 5 മിനുട്ടു കൊണ്ട് ഡെലിവറി റൂമില്‍ നിന്നും ഓപ്പറേഷന്‍ തീയറ്ററില്‍ എത്തിയതു കാരണം പേടിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. എന്നാല്‍ രണ്ടാമത്തേതിനൊന്നു പേടിക്കാമെന്നു വിചാരിച്ചപ്പോള്‍ അതിങ്ങനെയായി.) ലോക്കല്‍ അനസ്ത്യേഷ്യ ആയിരുന്നതു കൊണ്ട് അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം അറിയാമായിരുന്നു. മോനെയെടുത്തതും ഡോക്ടര്‍ എന്നെ കാണിച്ചു തന്നു. അത്രയും ആശ്വാസമായി.

പിന്നെ റിക്കവറി റൂമില്‍ കിടക്കുമ്പോള്‍, മോനെ അടുത്ത് കൊണ്ടുവന്നപ്പോള്‍ ഞാനനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. മൂത്രമൊഴിക്കുമ്പോല്‍ എന്തെങ്കിലും തടസ്സമോ, കരച്ചിലോ ഒന്നും ഉണ്ടായിരുന്നില്ല. അതു കൊണ്ട് എല്ലാം മാറിയതായിരിക്കുമെന്നു കരുതി. പിന്നെ ഒന്നര മാസം കഴിഞ് സ്കാന്‍ ചെയ്തപ്പോളും അത് അങ്ങനെ തന്നെയെന്ന റിപ്പോര്‍ട്ട് വീണ്ടും നിരാശയിലേക്ക് തള്ളി വിട്ടു. പക്ഷേ യാതൊരു തടസ്സങ്ങളും കാണാനില്ലായിരുന്നു. മൂത്രം ടെസ്റ്റ് ചെയ്തിട്ടും മറ്റു വ്യതിയാനങ്ങളൊന്നും കണ്ടില്ല. പിന്നീട് പുഷ്പഗിരി ആശുപത്രിയിലുള്ള ഒരു പീഡിയാട്രിക് സര്‍ജനെ കാണിച്ചപ്പോള്‍ അദ്ദേഹവും രണ്ടു വര്‍ഷം ഒബ്സെര്‍വേഷന്‍ മാത്രം ചെയ്യാനാണു പറഞത്. പിന്നെ ഇവിടെ വന്ന് രണ്ടു സ്കാന്‍ ചെയ്തപ്പോളും ചെറിയ പ്രശ്നമുണ്ടായിരുന്നു. അടുത്ത സ്കാനിങിന്റെ report positive ആയിരുന്നു. രണ്ടു കിഡ്നിയും നോര്‍മല്‍. ഒരു പ്രശ്നവുമില്ല. അപ്പൊഴാണ് കഴിഞ്ഞ ഒരു വര്‍ഷമായി അനുഭവിച്ചു കൊണ്ടിരുന്ന ടെന്‍ഷനില്‍ നിന്നു ഒരു മോചനം കിട്ടിയത്.

ഇതിനിടയില്‍, ആള്‍കാരുടെ പല തരത്തിലുള്ള പ്രതികരണവും കണ്ടു. നാലുമാസമായിട്ടും കഴുത്തുറക്കാത്തതെന്തുകൊണ്ട് , പത്തു മാസമായിട്ടും നടന്നിട്ടു വീഴാന്‍ പോകുന്നതെന്തു കൊണ്ട്, ഒന്നര വയസ്സായിട്ടും ചറപറാ സംസാരിക്കാത്തതെന്തുകൊണ്ട് എന്നും മറ്റുമുള്ള “ഉത്കണ്ഠകള്‍“!


അടുത്ത തവണ നാട്ടില്‍ പോയപ്പോള്‍ മോന് ഛര്‍ദ്ദിലായിട്ട്, അതേ ആശുപത്രിയില്‍ തന്നെ പോയിരുന്നു. മോനെ നോക്കിയിരുന്ന പീഡിയാട്രീഷനെ അന്നും കണ്ടു. അദ്ദേഹം കാര്യങ്ങളൊക്കെ തിരക്കി. കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞപ്പോള്‍ മോഡേണ്‍ മെഡിസിന് ഇങ്ങനെ ചില കുഴപ്പങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേ... കാര്യങ്ങള്‍ ഞാന്‍ വളരെ നിസ്സാരമായി പറഞുവെങ്കിലും അന്നനുഭവിച്ച പ്രയാസം അത്രക്കായിരുന്നു. അഞ്ഞൂറില്‍ ഒരു കുട്ടിക്കു വീതം ഇങ്ങനെ വരാരുണ്ട്. മിക്കവാറും തനിയെ ശരിയാവുകയും ചെയ്യും. അതുകൊണ്ട് മുന്‍പൊക്കെ ആരും ഇത്തരം പ്രശ്നങ്ങള്‍ അറിയാറില്ലായിരുന്നു. എന്നാല്‍ ഇതിന്റെ നല്ല വശവും കാണാതിരുന്നു കൂടാ. എന്തെങ്കിലുമുണ്ടെങ്കില്‍ നേരത്തെ മനസ്സിലാക്കിയാല്‍ അതിനനുസരിച്ച് ചികിത്സിക്കുവാനും മറ്റു കുഴപ്പങ്ങള്‍ ഒഴിവാകാനും സാധിക്കും.

Saturday, September 22, 2007

സ്മൈലി ഇന്‍ ബ്ലോഗ്സ്പോട്ട്

ഈ ബ്ലോഗില്‍ ഇതുവരെ ഞാന്‍ ഉപയോഗിച്ചിരുന്നത് ദീപയുടെ യാഹൂ സ്മൈലികളാണ്. ഇതിന്റെയൊരു പ്രത്യേകത യാഹുവിന്റെ എല്ലാ സ്മൈലികലും നമുക്ക് ഉപയോഗിക്കാമെന്നതാണ്. കമന്റിലും അത് ഐക്കണായി തന്നെ കാണുകയും ചെയ്യും.

ഇന്നലെ, LaTeX എങ്ങനെ ബ്ലോഗറില്‍ ഉപയോഗിക്കാമെന്നു സേര്‍ച്ച് ചെയ്തുകൊണ്ടിരുന്നാപ്പോള്‍ വേറൊരു സംഗതി കൂടി കിട്ടി. ഇതുപയൊഗിച്ച് സ്മൈലി പോസ്റ്റില്‍ നേരിട്ട് ഒരു ക്ലിക്കിലൂടെ ഇന്‍സേര്‍ട്ട് ചെയ്യാം. പക്ഷേ ഫയര്‍ഫോക്സില്‍ മാത്രമേ ഇതിന്റെ സ്ക്രിപ്റ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റൂ. ആവശ്യമുള്ളവര്‍ക്ക് ഇവിടെ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് LaTeX എങ്ങനെ ബ്ലോഗറില്‍ ഉപയോഗിക്കാം എന്നു കൂടി പറയാം. അതിനു വേണ്ട script arrow ഇവിടെ നിന്നും install ചെയ്യാം. LaTeX ഉപയോഗിച്ച് math symbols എങ്ങനെ എഴുതാമെന്നറിയാത്തവര്‍ വിഷമിക്കണ്ട. അതിന്നു വേണ്ടി ഈ online editor ഉപയോഗിക്കാം.

ഉദാഹരണം:

{\left(a+b \right)}^{2}={a}^{2}+2ab+{b}^{2}

എന്ന് $$ ന്റേയും $$ ന്റേയും ഇടയില്‍ type ചെയ്തിട്ട് LaTeX എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍



എന്ന identity ലഭിക്കും.

Friday, September 7, 2007

ആനപ്പടങ്ങള്‍-3

Sensitive points


ആനകളുടെ ശരീരത്തില്‍ ഏകദേശം 107 sensitive points ആണ് ഉള്ളത്. അത്തരം സ്ഥാനങ്ങളിലുള്ള ഏതെങ്കിലും തരത്തിലുള്ള മര്‍ദ്ദമോ വേദനയോ ആനകളെ ആക്രമണ സ്വഭാവികളാക്കും. ചിത്രത്തില്‍ കാണുന്ന ചുവന്ന കുത്തുകള്‍ അതീവ സെന്‍സിറ്റീവ് പോയ്ന്റുകളെ സൂ‍ചിപ്പിക്കുന്നു.

മദം
ആനകളുടെ കണ്ണുകള്‍ക്കും ചെവിക്കും ഇടയിലായി രണ്ടു ഭാഗത്തുമായി ഒരു ജോഡി ഗ്രന്ഥികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ മുതിര്‍ന്ന കൊമ്പനാനകളില്‍ ഈ ഗ്രന്ഥികളില്‍ നിന്നും ഒരു തരം ദ്രവം സ്രവിക്കും. രണ്ടു മുതല്‍ മൂന്നു മാസം വരെ ഈ ഗ്രന്ഥികള്‍ active ആയിരിക്കും. ഈ സമയത്താണ്‍ ആനയ്ക്ക് മദം ഉണ്ടാകുന്നത്. ഈ അവസ്ഥയുടെ യഥാ‍ര്‍ത്ഥ കാരണം എന്താണെന്ന് അറിയില്ല. ഇക്കാലയളവില്‍ പുരുഷ ഹോര്‍മോണ്‍ ആയ testosterone വളരെ കൂടുതല്‍ അളവില്‍ ഉല്പാദിപ്പിക്കപ്പെടുന്നു.

പ്രത്യുല്‍പ്പാദനം
ഏകദേശം 10-14 വയസ്സിനിടയില്‍ കൊമ്പനാ‍നകള്‍ പ്രായപൂര്‍ത്തിയെത്തുന്നുവെങ്കിലും 30 വയസ്സ് ആകുന്നതുവരെ മിക്കവാറും ഇണചേരാറില്ല. ഇതിനു കാരണങ്ങള്‍ രണ്ടാണ്.

  1. മുതിര്‍ന്ന കൊമ്പനാനകള്‍ അവയെ തടയുന്നു.
  2. കൌമാരപ്രായക്കാരായ കൊമ്പനാനകളെ പിടിയാനകള്‍ ഇണയായി സ്വീകരിക്കാറില്ല.
14 വയസ്സു മുതല്‍ 50 വയസ്സു വരെ , നാലോ അഞ്ചോ വര്‍ഷത്തെ ഇടവേളകളിലായി പിടിയാനകള്‍ കുട്ടിയാനകള്‍ക്ക് ജന്മം നല്‍കുന്നു. 20 മുതല്‍ 22 മാസം വരെയാണ്‍ ഗര്‍ഭകാലം. അപൂര്‍വമായി മാത്രം ഇരട്ട കുട്ടികളും ഉണ്ടാവാറുണ്ട്.

ആനക്കുട്ടികള്‍ക്ക് ഏകദേശം 100 കിലോയോളം ഭാരം കാണും. രണ്ടു മൂന്നു വയസ്സു വരെ അമ്മയാനയുടെ മുലപ്പാല്‍ കുടിച്ചാണ് വളരുന്നത്. തുമ്പിക്കൈയ്യല്ല , മറിച്ച് വായുപയോഗിച്ചാണ് പാലു കുടിക്കുന്നത് . ആനക്കുഞ്ഞുങ്ങളില്‍, ആണാന 12-14 വയസ്സു വരെയും, പെണ്ണാന അമ്മയാനയുടെ മരണം വരെയും അമ്മയാനയോടൊപ്പമാണ് ജീവിക്കുന്നത്.

കുടുംബ ജീവിതം
ഒരു കുടുംബത്തില്‍ സാധാരണയായി 10 അംഗങ്ങളോളം ഉണ്ടാവും. മൂന്നോ നാലോ പിടിയാനകളും അവരുടെ പത്തോ പന്ത്രണ്ടോ വയസ്സു വരെയുള്ള കുട്ടികളും ഉള്‍പ്പെടുന്നതാണ് ഒരു കുടുംബം. പ്രായം കൂടിയ പിടിയാനയാണ്‍ കുടുംബ നാഥ. കുടുംബത്തില്‍ നാഥന്‍ ഇല്ലെന്നു പറയാം. കാരണം പ്രായപൂര്‍ത്തിയായ കൊമ്പനാനയും പിടിയാനയും വേറെ വേറെ ആണ് താമസം.

പ്രായമാവുന്നതോടു കൂടി പല്ലുകള്‍ കൊഴിയുകയും ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. അങ്ങനെ പോഷകാഹാരകുറവു മൂലം മരണം സംഭവിക്കുന്നു.

ആനപ്പല്ലുകള്‍

താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കൂടി നോക്കുക. ആന വന്ന വഴിയേതെന്ന് മനസ്സിലാവും.



ആനപ്പടങ്ങള്‍-1
ആനപ്പടങ്ങള്‍-2

ക്യാമറാമാന്‍ സുരേന്ദ്രനോടൊപ്പം.

വിവരങ്ങള്‍ക്ക് കടപ്പാട്: കോന്നി ആനക്കൂട്.

ചിക്കുന്‍ ഗുനിയ ബാധിച്ച് അതികഠിനമായ വേദനക്കിടയിലും ഈ ചിത്രങ്ങള്‍ (ചില ചിത്രങ്ങളെ അത് ബാധിച്ചിട്ടുണ്ട്) എടുത്ത എന്റെ ഫോട്ടോഗ്രാഫറോടുള്ള വ്യാജപൂര്‍വമുള്ള നന്ദി ഖേദപൂര്‍വ്വം രേഖപ്പെടുത്തുന്നു.

അവസാനിച്ചു.:)

Saturday, September 1, 2007

ആനപ്പടങ്ങള്‍-2

താഴെ കാണുന്നവരാണ് കോന്നി ആനക്കൂട്ടിലെ അന്തേവാസികള്‍.


സോമന്‍-65. ആനകളുടെ ശരാശരി ആയുസ്സ് 65 വര്‍ഷമാണ്. അപ്പോള്‍ ഇദ്ദേഹത്തെ സോമനപ്പൂപ്പന്‍ എന്നു വിളിക്കണം.

പ്രിയദര്‍ശിനി-30

മീന-15


സുരേന്ദ്രന്‍-9 . കുറച്ചു കൂടി മോഡേണ്‍ ആയ പേര്‍ ഇടാമായിരുന്നു. സുരേന്ദ്രന് ഈ പേരിട്ടയാള്‍ ആരായാലും ഇവന്റെയടുത്ത് വന്നുപെട്ടാലുള്ള അവസ്ഥയോര്‍ത്തിട്ട് പേടിയാവുന്നു. ( എന്റെ സ്വന്തം അനുഭവം ഓര്‍ത്തുപോയി. ചെറുപ്പത്തില്‍, എന്റെയീ പേരിനെ ചൊല്ലി കുറച്ചൊന്നുമല്ല, വീട്ടിലെ സമാധാനാന്തരീക്ഷം ഞാന്‍ അലങ്കോലപ്പെടുത്തിയിട്ടുള്ളത്. ഈ കൊലച്ചതി എന്നോട് ചെയ്തത് സ്വന്തം അമ്മയായതുകൊണ്ടു മാത്രമാ അന്നു ക്ഷമിച്ചത്. )

ഇനി നല്ല ലക്ഷണമൊത്ത ആനയുടെ ‘ലക്ഷണങ്ങള്‍‘ എന്തൊക്കെയാണെന്നു നോക്കാം.

നിറം..................... കരിവീട്ടിയുടെ
തുമ്പിക്കൈ..............നിലത്തിഴയണം
തലക്കുന്നി...............ഉയര്‍ന്നതാവണം
മസ്തകം.................തള്ളിനില്‍ക്കണം
കൊമ്പുകള്‍..............വീണ് എടുത്ത് അകന്ന് ഉയര്‍ന്ന് വെണ്മയാര്‍ന്നവ
കണ്ണുകള്‍.................തെളിമയാര്‍ന്നവ
ചെവികള്‍...............വിസ്താരമേറിയവ
കഴുത്ത്...................കുറിയതാവണം
കാലുകള്‍.................ഉറച്ചതാവണം
നഖങ്ങള്‍.................18 എണ്ണം ഒരേ നിറത്തില്‍
ഉടല്‍.......................നീളമേറിയതാവണം
വാല്‍......................നീളമുള്ള, നിലത്തൂമുട്ടാത്ത , രോമം നിറഞ്ഞതാവണം


ഗുരുവായൂര്‍ പദ്മനാഭനും കുട്ടങ്കുളങ്ങര രാമദാസും ലക്ഷണമൊത്ത ആനകളാണ്.


രാമദാസിന്റെ കൊമ്പുകള്‍ കുറച്ചു കൂടി അകന്ന് ഉയര്‍ന്നതായി കാണാം.


ആനകളെ കുറിച്ചുള്ള മറ്റു ചില കാര്യങ്ങള്‍

ആഹാരം...........................200-250k.g/day
കുടിക്കുന്ന വെള്ളം............250ലിറ്റര്‍/day
പുറന്തള്ളുന്ന മൂത്രം...........50 ലിറ്റര്‍
പുറന്തള്ളുന്ന പിണ്ഡം........150-200 കിലോ
ഗര്‍ഭകാലം.......................20 മാസം
ഹൃദയതാളം....................28/മിനുട്ട് ( നില്‍ക്കുമ്പോള്‍)
ഹൃദയതാളം....................35/മിനുട്ട് (കിടക്കുമ്പോള്‍)
ശ്വസന നിരക്ക്...................10/മിനുട്ട് (നില്‍ക്കുമ്പോള്‍)
ശ്വസന നിരക്ക്...................5/മിനുട്ട് (കിടക്കുമ്പോള്‍)
ശരീര താപനില............35.9° C
തുമ്പിക്കൈ..................മേല്‍ചുണ്ട് രൂപാന്തരപ്പെട്ടത്
തൂണിക്കൈ.................തുമ്പിക്കൈയ്യുടെ അറ്റത്തുള്ള ത്രികോണാകൃതിയിലുള്ള അവയവം
നാക്ക്.........................വെളിയിലേക്ക് നീക്കാന്‍ സാധിക്കില്ല
കൊമ്പുകള്‍.................ഉളിപ്പല്ലുകള്‍ രൂപാന്താരം പ്രാപിച്ചത്
തേറ്റകള്‍......................പിടിയാനയ്ക്കും മോഴയ്ക്കും മാത്രം
വിരലുകള്‍.................ഇല്ല
നഖങ്ങള്‍....................6-18
തൊലി......................സ്വേദ ഗ്രന്‍ഥികള്‍ ഇല്ല


ആഫ്രിക്കന്‍ ആന

ആഫ്രിക്കന്‍ ആനയുടെ ചെവി ഏഷ്യന് ആനകളുടേതിനേക്കാള്‍ ഇരട്ടിയുണ്ട്. എഷ്യന്‍ കൊമ്പനാനകള്‍ക്ക് ഏകദേശം 3600കിലോ ഭാരമുള്ളപ്പോള്‍ ആഫ്രിക്കന്‍ കൊമ്പന് 5400 കിലോ തൂക്കമുണ്ട്. ഏഷ്യന്‍ പിടിയാനയുടെ ഭാരം 3000 കിലോയും ആഫ്രിക്കന്‍ പിടിയാനയുടേത് 3600 കിലോയുമാണ്.



ആനപ്പടങ്ങള്‍ - ഭാഗം1
ആനപ്പടങ്ങള്‍-ഭാഗം3

Friday, August 24, 2007

ആനപ്പടങ്ങള്‍-1


പത്തനംതിട്ടയില്‍ നിന്നും ഏകദേശം 10 കി.മീ (പത്തനംതിട്ട-പുനലൂറ്‍ റൂട്ട്‌) ദൂരമേയുള്ളൂ കോന്നിയിലേക്ക്‌. പറഞ്ഞിട്ടെന്താ, സ്വന്തം നാട്ടിലായിരിന്നിട്ടുകൂടി ഇതുവരെ കോന്നിയിലെ ആനക്കൂട്‌ കാണാന്‍ സാധിച്ചിട്ടില്ലായിരുന്നു. അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്ക്‌ മണമില്ലെന്നാണല്ലോ?;;) . എന്തായാലും ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കാര്യം സാധിച്ചു.



ഞങ്ങള്‍ പോയത് ഒരു ഞായറാഴ്ച്ച ദിവസമാണ്. അറിയാതെ പിറ്റേദിവസമായിരുന്നു പോയിരുന്നെങ്കില്‍ ഇത്തവണയും പോക്ക് മുടങ്ങിയേനേം. ബോര്‍ഡ് വായിച്ച് ഞെട്ടണ്ടാ ,നല്ല ധൈര്യമുള്ള കൂട്ടത്തിലായതു കൊണ്ട് ആനപ്പുറത്തു കയറാനൊന്നും നിന്നില്ല.


കാട്ടില്‍ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പ്പിക്കുന്ന ഒരു കേന്ദ്രമാണിത്. 6 ആനകള്‍ക്ക് പരിശീലനം നല്‍കുവാനുള്ള ശേഷിയുണ്ട് ആനക്കൂടിന്. 1942 ലാണ്‍ ആനക്കൂട്‌ സ്ഥാപിക്കപ്പെട്ടത്‌. മുന്‍പൊക്കെ കാട്ടാനകളെ പിടിച്ചിരിന്നുവെങ്കിലും 1977 -ഓടേ ആനപിടുത്തം അവസാനിപ്പിച്ചു.


പുതുതായി പണിത ഓഫീസ് കെട്ടിടവും, മ്യൂസിയവും ഒക്കെ നല്ല ഭംഗിയുണ്ട്.


ഞങ്ങള്‍ ചെന്നപ്പോള്‍ അവിടെ നാല് ആനകള്‍ ഉണ്ടായിരുന്നു. സോമന്‍ 65, പ്രിയദര്‍ശിനി 30, മീന 15, സുരേന്ദ്രന്‍ 9 എന്നിവര്‍. വേറെവിടേക്കോ ഒരു കൊമ്പനു കൂട്ടായി ഒരു പിടിയാനയെ താമസിയാതെ അയക്കുമെന്ന് അധികൃതര്‍ അന്ന് പറഞിരുന്നു.


കമ്പകം എന്ന തടിയാണ് ആനക്കൂട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. (ചിത്രത്തില്‍ ക്ലിക്കി നോക്കിയാല്‍ എഴുതിയിരിക്കുന്നത് വായിക്കാം.)


ഇവിടെയാ‍ണ് ആനകളെ താമസിപ്പിച്ചിരിക്കുന്നത്. ഭക്ഷണവും മറ്റും കൊടുക്കുന്നത് ഇവിടെയാണ്. (പടങ്ങള്‍ക്ക് ചില പ്രശ്നങ്ങളൊക്കെയുണ്ട്. എന്തുകൊണ്ടാണെന്നു പിന്നെ പറയാം)

ആനപ്പടങ്ങള്‍-ഭാഗം2


Sunday, August 5, 2007

എണ്റ്റെ കേരളം, എത്ര സുന്ദരം...

ചിക്കന്‍ ഗുനിയ, തക്കാളി പനി, ഡങ്കി പനി, എലിപനി...
പേരറിയാത്ത ഒട്ടനവധി രോഗങ്ങള്‍ പിന്നെയും...
രോഗം പരത്തുന്ന വൃത്തിഹീനങ്ങളായ ആശുപത്രികള്‍. ..
സഹായിക്കാന്‍ ആരുമില്ലാതെ വേദന കൊണ്ടു നട്ടം തിരിയുന്ന രോഗികള്‍...
സ്വിമ്മിംഗ്‌ പൂളുകളായി തീര്‍ന്ന റോഡുകള്‍...
ഭരിക്കാനറിയാത്ത മന്ത്രിമാര്‍; അറിയാവുന്നവരെ അതിനു സമ്മതിക്കാത്ത രാഷ്ട്രീയക്കാര്‍. ..
അഴിമതി കറ പുരണ്ട രാഷ്ട്രീയ ഉദ്യോഗസ്ത വൃന്ദങ്ങള്‍...
പണം കൊണ്ടു ഫേഷ്യല്‍ ചെയ്യുന്ന കള്ള പ്രമാണിമാര്‍...
കടം കേറി(?) ആത്മഹത്യ ചെയ്യുന്ന മനുഷ്യ കോലങ്ങള്‍..
വിദ്യാഭ്യാസരംഗത്തെ അഭ്യാസക്കുളമാക്കിയ പക്ഷങ്ങള്‍.. .
അദ്ധ്യാപകനെ തല്ലുന്ന വിദ്യാര്‍ത്ഥികള്‍ ; വിദ്യാര്‍ത്ഥികളെ പേടിക്കുന്ന അദ്ധ്യാപകര്‍...
സ്ത്രീ പീഠനം, സെക്സ്‌ റായ്ക്കറ്റ്‌- "എത്രയായിട്ടും പഠിക്കാത്ത പെണ്‍കുട്ടികള്‍." ..
വിവാഹപൂര്‍വ്വ ലൈംഗികത സ്റ്റാറ്റസ്സായി കൊണ്ടു നടക്കുന്ന പുത്തന്‍ തലമുറ... (ആണിനു വേണ്ടാത്തത്‌ ഞങ്ങള്‍ക്കുമാത്രമെന്തിനെന്ന പെങ്കുട്ടികളുടെ ചോദ്യത്തിനു മറുപടിയില്ല)
സ്ത്രീയെ ഏറ്റവും വില കുറഞ്ഞ commodity (ചരക്കായി )കാണുന്ന പുരുഷ മനസ്സുകള്‍....
ജാതിയുടെയും, മതത്തിണ്റ്റെയും പേരില്‍ കലപില...
പാവം ദൈവങ്ങളുടെ പേരില്‍ കശപിശ...
ദൈവങ്ങള്‍ ജീവനും കൊണ്ടോടി പോയ അമ്പലങ്ങളും, പള്ളികളും...
തമ്മലടിക്കുന്ന സഹോദരങ്ങള്‍ ; മക്കളെ തമ്മില്‍ തല്ലിക്കുന്ന മാതാപിതാക്കള്‍...
ആരാനു വേണ്ടി എന്ന്‌ ഓരോരുത്തരും കരുതുന്ന പൊള്ളയായ സദാചാര സംഹിതകള്‍.. ....
കണ്ണും, കാതും, മനസാക്ഷിയും നഷ്ടപ്പെട്ട ജനസമൂഹം...
ഹാ... എണ്റ്റെ കേരളം, എത്ര സുന്ദരം...

കേരളമെന്നു കേട്ടാല്‍ അന്തരംഗം അപമാനപൂരിതമാവാന്‍ ഇത്രയൊക്കെ പോരെ......
ഇനിയും ഒരുപാടുണ്ട്‌. പക്ഷേ ഈ ബ്ളോഗും , ജന്‍മവും മതിയാവില്ല എഴുതി തീര്‍ക്കുവാന്‍.

ഓ! ഒന്നു മറന്നു... വിമര്‍ശനത്തിനതീതരായ കോടതിയും, മാധ്യമങ്ങളും അതു മാത്രമുണ്ടഭിമാനിക്കാന്‍!!!

Saturday, June 9, 2007

ഗോനുവിനു ശേഷം

അത്യന്തം വിനാശകാരിയായ catagery 5 ല്‍ പെട്ട ഗോനു ചുഴലിക്കാറ്റ്‌ ബുധനാഴ്ച ഒമാണ്റ്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തുകയുണ്ടായി.


മസ്കറ്റില്‍ നിന്നും ഏകദേശം 125 km അകലെയാണ്‌ ഞങ്ങള്‍ താമസിക്കുന്നത്‌. ഇവിടെ വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഗോനു എത്തുമെന്നാണ്‌ പറയപ്പെട്ടിരുന്നത്‌. ഏകദേശം രണ്ടര മണിയായപ്പോള്‍ കരണ്ട്‌ പോയി. ഗൊനു എത്താറായെന്നു തന്നെ കരുതി. പക്ഷേ 10 മിനുട്ടിനു ശേഷം കറണ്ടു വന്നു. ഒന്നൊളിഞ്ഞു പോലും നോക്കാതെ ഗോനു എവിടെയോ പോയി മറഞ്ഞു. ഗോനുവിനേയും പ്രതീക്ഷിച്ചു കിടക്കുമ്പോള്‍, ചന്ദ്രനില്‍ പോയാലും ,എവറസ്റ്റ്‌ കീഴടക്കിയാലും ,ഇംഗീഷ്‌ ചാനല്‍ നീന്തി കടന്നലും ,ബഹിരാകാശ സഞ്ചാരം നടത്തിയാലും പ്രകൃതിയുടെ മുന്‍പില്‍ മനുഷന്‍ എത്രയോ നിസ്സാരന്‍ എന്ന്‌ ഓര്‍ത്തുപോയി.

ഇന്നലെ വൈകുംനേരം സീബിലുള്ള (മസ്കറ്റിനും 40 കിലോമീറ്ററോളം മുന്‍പ്‌. ) വരെ പോയിരുന്നു. അപ്പോള്‍ കണ്ട ചില കാഴ്ച്ചകളാണ്‌ താഴെ. ഇതൊന്നുമല്ല യഥാര്‍ഥ കാഴ്ചകള്‍. അവിടേക്ക്‌ പോയില്ല.

മസ്കറ്റില്‍ ക്വറിയാത്ത്‌ എന്ന സ്ഥലത്താണ്‌ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്‌. ഏകദേശം 35 പേരോളം മരണപ്പെട്ടതായാണ്‌ കണക്ക്‌.

മസ്കറ്റില്‍ അക്ഷരാര്‍ഥത്തില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്‌. വൈദ്യുതി ബന്ധം ഇനിയും പല സ്ഥലങ്ങളികും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

ജല ദൌര്‍ലഭ്യമാണ്‌ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മസ്കറ്റിലുള്ള ഞങ്ങളുടെ ഒരു ബന്ധു രണ്ടു ദിവസമായി അടുത്തുള്ള ഒരു ഹോട്ടലിനെയാണ്‌ പ്രഭാതകര്‍മ്മക്കായി ആശ്രയിക്കുന്നത്‌. Swimming pool ലെ വെള്ളം filter ചെയ്താണ്‌ അവിടെ ഉപയോഗിക്കുന്നതെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ചോറു വയ്ക്കാന്‍ കൂടുതല്‍ വെള്ളം വേണ്ടിവരുമെന്നതു കൊണ്ട്‌ മൂന്നു നേരവും ചപ്പാത്തി തന്നെയാണ്‌ ഉണ്ടാക്കുന്നത്‌. ഡിസ്പോസിബിള്‍ പ്ളേറ്റുകളൂം ഗ്ളാസ്സുകളൂമാണ്‌ ഭക്ഷണം കഴിക്കാനും മറ്റുമായി ഉപയോഗിക്കുന്നത്‌.


Climate ണ്റ്റെ പ്രത്യേകത കൊണ്ട്‌ വെള്ളം കെട്ടികിടന്ന്‌ നാട്ടിലെ പോലെ പകര്‍ച്ചവ്യാധികളുണ്ടാവാനുള്ള സാധ്യത കുറവാണ്‌.

പലരും കുളിച്ചിട്ട്‌ 3 ദിവസത്തിലേറെയായി. കരണ്ട്‌ ഇല്ലാത്തതു കൊണ്ട്‌ A/C യും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ കാറ്റും മഴയും ശമിച്ചതോടെ ചൂട്‌ പഴയപടിയാവുകയും ചെയ്തിരിക്കുന്നു.

കടകളൊക്കെ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്‌. പക്ഷെ കൈയ്യില്‍ പൈസയുള്ളവര്‍ക്കു മാത്രം എന്തെങ്കിലും വാങ്ങാം. മിക്കവരും ഇപ്പോള്‍ ATM കാര്‍ഡാണല്ലോ ഉപയോഗിക്കുന്നത്‌. മെഷീനുകളും മറ്റു കമ്പുട്ടര്‍ സംവിധാനങ്ങളും തകരാറിലായിരിക്കുന്നതു കൊണ്ട്‌ പൈസ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്‌.

വിജനമായി കിടക്കുന്ന Muscat city center ണ്റ്റെ roof parking area . മിക്കവാറും ദിവസങ്ങളില്‍ പ്രത്യേകിച്ചും , വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളില്‍ പാര്‍ക്കിംഗ്‌ കിട്ടാറെയില്ലന്നതാണ്‌ അനുഭവം.

ഗോനുവിനു മുന്‍പില്‍ എല്ലാവരും സമന്‍മാര്‍. വലിയവനും ചെറിയവനും, പാവപ്പെട്ടവനും പണക്കാരനും, ഇന്ത്യക്കാരനും പാക്കിസ്താനിയും അമേരിക്കകാരനും, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ളിമും, സ്തീയും പുരുഷനും എല്ലാവരും. ഗോനു സംഹാരതാണ്ഢവമാടിയ നിമിഷങ്ങളില്‍ ഇന്നലെ വരെ തമ്മിലടിച്ചു കഴിഞ്ഞവരും ഒന്നിച്ച്‌ ഒരേ കാര്യം തന്നെയാവുമല്ലോ പ്രാര്‍ഥിച്ചിട്ടുണ്ടാവുക.

ഗോനുവിനു നാലു ദിവസങ്ങള്‍ക്കു ശേഷം ഒമാനില്‍ ജനജീവിതം സാധാരണ രീതിയിലേക്ക്‌ മടങ്ങുകയാണ്‌.
ഞാനും; എണ്റ്റെ അഹങ്കാരങ്ങളിലേക്ക്‌.

കൂടുതല്‍ ചിത്രങ്ങള്‍

Ref: First photo by Gulf News.

Thursday, May 24, 2007

കടുവയെ പിടിച്ച കിടുവ.

എല്ലാവര്‍ക്കും നമസ്കാരം.
നമ്മുടെ അപ്പൂസിണ്റ്റെ ഈ പോസ്റ്റ്‌ കണ്ടതിനു ശേഷം ഒരു ക്യാമറാമാനു വന്ന മാറ്റങ്ങളാണ്‌ ഈ പോസ്റ്റിണ്റ്റെ പ്രദിപാദ്യ വിഷയം.

പ്രസ്തുത പോസ്റ്റ്‌ കാണുന്നതിനു മുന്‍പ്‌ ഇദ്ദേഹം എടുത്തുകൊണ്ടിരുന്ന ചില പോട്ടോവുകളുടെ സാമ്പിളുകളാണ്‌ താഴെ കാണുന്നവ.

ഇത്‌ ഒട്ടകം. പ്രധാനമായും മരുഭൂമികളില്‍ കണ്ടു വരുന്നു.


ഒന്നും കാണുന്നില്ലെ , ഒന്നു ഞെക്കി വലുതാക്കി നോക്കൂ . ചിലപ്പോള്‍ എന്തെങ്കിലും കാണുവാരിക്കും. ഇതിന്‌ കയര്‍ എന്നു പറയും . ക്ഷമിക്കണം. ഇതൊരു ജീവിയല്ല. ഇതിനെ പറ്റി കൂടുതല്‍ അറിയാന്‍ ആലപ്പുഴ പ്രദേശങ്ങളില്‍ പോയി നോക്കുന്നത്‌ നന്നായിരിക്കും.

പ്രസ്തുത പോസ്റ്റ്‌ കണ്ടതിനു ശേഷമെടുത്ത പോട്ടൊവുകളാണ്‌ ഇനിയുള്ളവ.

ഇത്‌ ഒമാനില്‍ കാണുന്ന ഒരിനം ഈച്ചയാണ്‌. ഇംഗളീഷില്‍ ഇവനെ ഫ്ള്യ്കൊ ഒമാനിയോ എന്നു പറയും. കൂടുതലറിയാന്‍ ഈ ലിങ്ക്‌ സഹായിക്കും.


ഇതു ഒമാനില്‍ സുവൈക്ക്‌ എന്ന സ്ഥലത്ത്‌ ഒരു വീട്ടിനു സമീപം കാണപ്പെടുന്ന ഒരിനം ഓന്താണ്‌.

ഇവന്‍ ഇംഗളീഷില്‍ ഓന്താര്‍ഡോ സുവൈക്കോ എന്നറിയപ്പെടുന്നു. കൂടുതലറിയണമെന്നുള്ളവര്‍ ആ വീട്ടുകാരെ contact ചെയ്യുക.


അടുത്തതായി കിളി വര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവിയാണ്‌.

അറബിക്കില്‍ ഇവന്‌ മാഫി മാലൂങ്ഗോ എന്നാണ്‌ പേര്‍. ഈ ലിങ്കില്‍ ഞെക്കിയാലും ഞെക്കിയില്ലെങ്കിലും ഒന്നും കിട്ടാന്‍ പോകുന്നില്ല.

ഇത്രയൊക്കെ ആയപ്പോള്‍ ഇതു കണ്ടുകൊണ്ടിരുന്ന എനിക്കും ഒരു പൂതി. അങ്ങനെ ആ ക്യാമറ പിടിച്ചു വാങ്ങി ഞാനും എടുത്തു ഒരു ജീവിയുടെ ഫോട്ടോവ്‌. അതാണ്‌ താഴെ കാണുന്ന മൂന്നു ചിത്രങ്ങള്‍.




ഈ ജീവിയുടെ ഒരു പ്രത്യേകത എന്താണെന്നു വച്ചാല്‍ എല്ല ഭാഷയിലും ഇദ്ദേഹം ഒരു പേരില്‍ തന്നെയാണ്‌ അറിയപ്പെടുന്നതെന്നുള്ളതാണ്‌. ഹോമോ സാപ്പിയന്‍സ്‌ എന്ന ഇനത്തില്‍ പെടുന്നു. ലിങ്ക്‌ ചോദിക്കരുത്‌. തരത്തില്ല.

ഈ കടുവ ഏതോ ഇരയെ തിരയുകയാണെന്നു തോന്നുന്നു. എന്തോ തടഞ്ഞ മട്ടുണ്ടല്ലോ.

കടുവയെ പിടിച്ച കിടുവയോ എന്നുണ്ടല്ലോ നോട്ടം കണ്ടാല്‍.

(എണ്റ്റീശ്വരാ.. ഇപ്പം ചിരിക്കുന്നുണ്ടെങ്കിലും ഭാവം മാറിയാലോ. സ്ഥലം വിടുന്നതു തന്നെ നല്ലത്‌. ആത്മഗതം. )

അപ്പോള്‍ സമയക്കുറവു മൂലം ഇവിടെ വച്ചു നിര്‍ത്തുകയാണ്‌. ഈ കത്തി സഹിച്ചിരുന്ന്‌ കണ്ടും, കേട്ടും അല്ല വായിച്ചും വെറുതെ സമയം കളഞ്ഞ എല്ലാവര്‍ക്കും നന്ദി, നമസ്കാരം.
:
:
:
അയ്യൊ ..അമ്മേ ...എണ്റ്റെ നടുവേ........

Tuesday, May 22, 2007

മൂന്നാര്‍ നല്‍കുന്ന സന്ദേശം

ഓരോ വര്‍ഷവും നാട്ടില്‍ പോയി തിരികെയെത്തുന്നത്‌ അസ്വസ്ഥത നിറഞ്ഞ മനസ്സുമായാണ്‌. ഏഴു വര്‍ഷം മുന്‍പ്‌ ഞാന്‍ പോരുമ്പോളുള്ള നാട്ടിന്‍ പുറമല്ല ഇപ്പോളുള്ളത്‌. പണ്ടൊക്കെ അഴിമതി സമ്പന്ന വര്‍ഗ്ഗങ്ങള്‍ക്കിടയിലോ അല്ലെങ്കില്‍ നഗരങ്ങളെ കേന്ദ്രീകൃതമായോ നടക്കുന്ന ഒരു സംഭവമാണെന്നായിരുന്നു ധാരണ. ഇന്ന്‌ പണം, അതെങ്ങനെ നേടിയതാണെങ്കിലും മാന്യതയുടെ സിംബലായി മാറിയിരിക്കുന്നു. അഴിമതി ഒരു പകര്‍ച്ചവ്യാധി പോലെ സമൂഹമാകെ പടര്‍ന്നു പിടിച്ചിരിക്കുന്നു. മൂല്യങ്ങള്‍ക്ക്‌ യാതൊരു വിലയുമില്ലാതായിരിക്കുന്നു. ജീവിതമൂല്യങ്ങലെ കുറിച്ച്‌ സംസാരിക്കുന്നവനെ വേറിട്ട കാഴ്ചയായി നോക്കിക്കാണുന്നു. സര്‍ക്കാരുകള്‍ക്കോ മറ്റു ഭരണകേന്ദ്രങ്ങല്‍ക്കോ ഇതിനെതിരായി ഒന്നും ചെയ്യനാകാത്ത വിധം, ഒരു സംസ്കാരമായി അഴിമതി മാറിയിരിക്കുന്നതു കാണേണ്ടി വരുന്ന ഒരു സാധാരണക്കാരണ്റ്റെ നിസ്സഹായാവസ്ഥയില്‍ നിന്നു വേണം മൂന്നാറിലെ സംഭവങ്ങളെ നോക്കി കാണുവാന്‍.

വീയെസ്സിണ്റ്റെ ചെയ്തികളെ പല തരത്തില്‍ നോക്കിക്കണുന്നവരുണ്ടാകും. അതവിടെ നില്‍ക്കട്ടെ. ഈ ഒരു പ്രവൃത്തി മൂലം സമൂഹത്തിനാകെ ഒരുണര്‍വ്‌ സംഭവിച്ചുണ്ടെന്നു സമ്മതിക്കാതെ വയ്യ. പ്രതീക്ഷയുടെ ചെറു നാമ്പുകള്‍ എവിടെയൊക്കെയോ മുളച്ചിരിക്കുന്നു. കുറ്റാക്കൂരിരുട്ടില്‍ ഒരു മിന്നാമിനുങ്ങിണ്റ്റെ ചെറുവെട്ടം കാണുമ്പോഴുള്ള സന്തോഷം. അങ്ങിനെ ഒരുപാടു മിന്നാമിനുങ്ങുകള്‍ വരട്ടെ. അതിനായി നമുക്കു പ്രാര്‍ഥിക്കാം. പൂര്‍ണമായ വെളിച്ചം നല്‍കാനാവില്ലായിരിക്കും, എങ്കിലും ഇരുട്ടില്‍ തപ്പിത്തടയണ്ടല്ലോ.

വാല്‍ക്കഷണം:
ഒറ്റക്കു മിടുക്കനാവണ്ട എന്ന്‌ പിണറായി പറഞ്ഞതായി ഏഷ്യാനെറ്റ്‌ ഭാഷ്യം. ഏഷ്യാനെറ്റ്‌ മനോരമയുടെ നിലവാരത്തിലെത്തിയോ?

Sunday, May 13, 2007

പിന്നെ പ്രതേകിച്ച്‌ എന്തിനൊരു Mothers Day

ഞാനൊരു മകളാണ്‌.

മക്കളെ വളര്‍ത്തിയതിണ്റ്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ മക്കള്‍ക്ക്‌ തന്നോടുള്ള കടപ്പാടിനെക്കുറിച്ചോ ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ലാത്ത എണ്റ്റെ അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും എണ്റ്റെ ജീവിതത്തിലില്ല.
പിന്നെ പ്രത്യേകിച്ച്‌ എന്തിനൊരു Mothers Day?

ഞാന്‍ ഒരമ്മയാണ്‍`

എണ്റ്റെ കുട്ടികളെ സൃഷ്ടിച്ച എനിക്ക്‌ അവരോടാണ്‍` ഉത്തരവാദിത്വവും കടമയും വേണ്ടതെന്ന് ഓരോ നിമിഷവും ഞാന്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു.
പിന്നെ പ്രതേകിച്ച്‌ എന്തിനൊരു Mothers Day?

Friday, May 11, 2007

ദാണ്ടേ കൈപ്പള്ളിയുടെ T.V Interview

കൈപ്പള്ളിയുടെ Interview കാണാത്തവര്‍ക്കും, കണ്ടിട്ടും മുടി ശ്രദ്ധിക്കാതെ പോയവര്‍ക്കുമായി.



മെയില്‍ അയച്ചവര്‍ ശ്രദ്ധിക്കുമല്ലോ.

Saturday, May 5, 2007

സ്പൈഡര്‍മാനും ചന്തുവും പിന്നെ ഞങ്ങളും

എക്കാലത്തേയും ഏറ്റവും Expensive ആയ സിനിമ എന്നു വിശേഷിക്കപ്പെട്ടു കഴിഞ്ഞ സ്പൈഡര്‍മന്‍ 3 ഇന്നലെ release ആയിരിക്കുന്നു. 500 million ഡോളറിലധികം ചെലവഴിച്ചണ്‌ സോണി ഈ ചിത്രം നിര്‍മ്മച്ചിരിക്കുന്നത്‌. അതായത്‌ സ്പൈഡെര്‍മാന്‍ 2 വിനേക്കളും രണ്ടര മടങ്ങിലധികം തുക. 800 million ഡോളറിലധികം വരുമാനമാണ്‌ പ്രതീക്ഷിക്കുന്നത്‌.

സിനിമ എത്തിയതോടെ കച്ചവടക്കാരും ഉത്സാഹത്തിലാണ്‌. കുട്ടികളെ കളിപ്പിക്കാന്‍ ഇനി എന്തെല്ലാമാണാവോ വരാന്‍ പോകുന്നത്‌? രണ്ടു മാസം മുന്‍പ്‌ ചന്തുവിന്‌ (ഞങ്ങളുടെ മകന്‍) നാലര റിയാല്‍ (1RO = Rs.110) കൊടുത്ത്‌ സ്പൈഡര്‍മാണ്റ്റെ പടം ഉള്ള toy phone ഒരു വാങ്ങി . അഞ്ചു മിനുട്ടു പോലും ഉപയോഗിച്ചില്ല . അതിനു മുന്‍പ്‌ അതു കേടായി. രണ്ടര വയസ്സുള്ള മകനെ ആശ്വസിപ്പിക്കാന്‍ പെട്ട പാട്‌. അതുപോലെ ഞങ്ങളുടെ ഒരു അയല്‍ വാസി ഏഴര റിയാലിന്‌ ഒരു Bed sheet വാങ്ങി. ഒരു നന കഴിഞ്ഞപ്പോള്‍ നല്ല ചുവന്നിരുന്ന സ്പൈഡറ്‍ മാന്‍ വെളുത്തു നരച്ചു പോയി. ആശിച്ചു വാങ്ങിയ sheet ഇങ്ങനെയായതു കണ്ട കുട്ടികള്‍ ആകെ നിരാശരായി.

ഇനി കുറേ നാളത്തേക്ക്‌ shopping വേണ്ടെന്നു വച്ചാലോ എന്നാലോചിക്കുകയാണ്‌.



ആ അതെന്തുവെങ്കിലും ആകട്ട്‌ , ഇതൊന്നു കണ്ടു നോക്ക്‌.

Thursday, April 19, 2007

കുട്ടികളെ ഉറങ്ങാന്‍ അനുവദിക്കൂ....

കഴിഞ്ഞ ഒരു ദിവസം പത്താം ക്ളാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയേയും അമ്മയേയും കാണാനിടയായി.ഒരു റോഡപകടത്തില്‍ ഭര്‍ത്താവു നഷപ്പെട്ട ആ സ്ത്രീ ഇവിടെ ഒമാനി സ്കൂളില്‍ ടീച്ചറായി ജോലി ചെയ്യുന്നു. പൊതുവെ വളരെ ബോള്‍ഡായ അവര്‍ അന്ന്‌ വളരെ അസ്വസ്ഥയായി കാണപ്പെട്ടു. കാരണം തിരക്കിയപ്പോള്‍ മകണ്റ്റെ പഠനത്തെ ക്കുറിച്ചുള്ള ഉത്കണ്ഠയാണെന്നു പറഞ്ഞു.പല വിഷയങ്ങള്‍ക്കും മാര്‍ക്ക്‌ കുറവായതു കൊണ്ട്‌ വാര്‍നിങ്ങോടെയാണ്‌ അവനെ 10 ക്ളാസ്സിലേക്ക്‌ promote ചെയ്തിരിക്കുന്നത്‌. അവര്‍ പറഞ്ഞത്‌ വീട്ടിലിരുന്ന്‌ അവന്‍ എല്ലാം പഠിച്ചിരുന്നുവെന്നും പച്ചവെള്ളം പോലെ എല്ലാം അവന്‌ അറിയാമായിരുന്നുവെന്നുമാണ്‌.

അവണ്റ്റെ പഠന രീതികളെ പറ്റി കൂടുതല്‍ ചോദിച്ചപ്പോളാണ്‌ കാര്യം പിടികിട്ടിയത്‌. പരീക്ഷയ്ക്കു മുന്‍പുള്ള ഒന്നര മാസക്കാലം ദിവസം രണ്ടോ മൂന്നോ മണിക്കൂറ്‍ മാത്രമാണ്‌ അവന്‍ ഉറങ്ങിയിരുന്നത്‌. Social science പരീക്ഷയുടെ അന്ന്‌ പരീക്ഷാ ഹാളില്‍ മയങ്ങി വീഴുകയും ചെയ്തു. പിന്നീട്‌ ആ കുട്ടിയോട്‌ സംസാരിച്ചപ്പോള്‍ പറഞ്ഞത്‌,പഠിച്ച പല കാര്യങ്ങളൂം കൃത്യമായി വേര്‍തിരിച്ചെടുക്കാന്‍ പോലും കഴിഞ്ഞില്ല എന്നാണ്‌.

പഠനവും ഉറക്കവും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. കുറച്ച്നാള്‍ മുന്‍പ്‌ എവിടെയോ ഇതേപറ്റി വായിച്ചതാണ്‌. ഒരാഴ്ച്ച മുഴുവന്‍ കഷ്ടപ്പെട്ടു പഠിക്കുന്ന ഒരു കുട്ടി വാരാന്ത്യത്തില്‍ ഒറക്കമുളച്ചാല്‍ പഠിച്ച പല കാര്യങ്ങലും മറക്കാനുള്ള സാധ്യത വളരെയധികമാണ്‌. ഒരു പ്രധാന കാര്യം പഠിച്ചതിനു ശേഷം അന്നു രാത്രി ഉറക്കമുളച്ചാല്‍ പഠിച്ചതിണ്റ്റെ 30% ത്തിലധികം മറക്കാനുള്ള സാധ്യതയുണ്ട്‌. രണ്ടാമത്തെ ദിവസം ഉറക്കമുളച്ചാല്‍ വലിയ കുഴപ്പമില്ല. പക്ഷേ മൂന്നമത്തെ ദിവസം ഉറക്കം നഷ്ടപ്പെട്ടാലും എതുതന്നെ സംഭവിക്കും. വെള്ളിയാഴ്ച്ച ദിവസം ഉറക്കമുളച്ചാല്‍ അത്‌ വെള്ളിയാഴ്ച്ച പഠിച്ച കാര്യങ്ങളേയും ബുധനാഴ്ച്ച പഠിച്ച കാര്യങ്ങളേയും ബാധിക്കും. ശനിയാഴ്ച ഉറക്കമിളച്ചാല്‍ വ്യാഴാഴ്ച്ചത്തെ പഠനത്തെയാണ്‌ ബാധിക്കുന്നത്‌.

അതുകൊണ്ട്‌ കുട്ടികള്‍ക്ക്‌ ദിവസം 7-8 മണിക്കൂറെങ്കിലും ഉറങ്ങാന്‍ സമയം കൊടുക്കേണ്ടതാണ്‌. അല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമാവും ഉണ്ടാവുക. പിന്നെ കുട്ടികളെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല.

ഉം..... ഉപദേശിക്കാന്‍ എന്താ സുഖം... ;)) ആഹാ

Saturday, March 31, 2007

MAY BE YOU'LL THINK TWICE...THRICE.... DON'T CRY .....

ഇന്ന്‌ രാജേഷിണ്റ്റെ റോഡപകടങ്ങള്‍ എന്ന ബ്ളോഗ്‌ കാണാനിടയായി. ആദ്യം കൊടുത്തിരിക്കുന്ന ചിത്രം കണ്ടപ്പോഴാണ്‌ കുറച്ചു നാള്‍ മുന്‍പ്‌ മെയിലില്‍ ആരോ ഫോര്‍വേഡു ചെയ്ത ഒരു Picture story യുടെ കാര്യം ഓര്‍മ്മ വന്നത്‌. കിട്ടിയ മെയില്‍ അതേ പോലെ തന്നെ post ചെയ്യുകയാണ്‌.

The Destiny of Someone due to the other who Drinks and Drives.....

This is Jaqueline Saburido on September 19, 1999.



This is she and her Father, 1998


Birthday party as a child.


At a party with friends.


The car in which Jacqueline travelled. She was hit by another car that was driven by a 17-year old male student on his way home after a couple of hard packs with his friends. This was in December 1999.


After the accident Jacqueline has needed over 40 operations.


Jacqueline was caught in the burning car and her body was heavily burnt during around 45 seconds.

With her Father, 2000.


Getting treatment.


Three months after accident.

Without a left eyelid Jacqie needs eyedrops to keep her vision.

He cannot forgive himself for driving drunk on that night.
He's aware of devastating Jaqcueline Saburido's life.


Not everyone who gets hit with a car dies. This picture was taken 4 years after the accident and the doctors are still working on Jacqueline, who's body was covered with 60% severe burnings.

അടുത്ത തവണ മദ്യപിച്ച്‌ DRIVE ചെയ്യുന്നതിനു മുന്‍പ്‌ ഒന്നാലോചിക്കൂ. നിങ്ങളുടെ ഒരു നിമിഷത്തെ അലസത ഒരു പക്ഷേ ഒരുപാടു പേരുടെ തീരാ നഷ്ടമായേക്കാം. ജീവിതകാലം മുഴുവന്‍ മറക്കനാവാത്ത വേദനയായി നിങ്ങളുടെയും.