Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Tuesday, March 18, 2008

നാളെ വിധിനിര്‍ണ്ണായക ദിനം

ഒന്‍പത് വര്‍ഷം മുന്‍പാണ്. പഠനവും കഴിഞ്ഞ് വിവാഹവും കഴിച്ച് പാസ്പോര്‍ട്ടിനും അപ്ലെ ചെയ്ത് വീട്ടില്‍ ചുമ്മാതെ നില്‍ക്കുന്ന സമയം. പാസ്പോര്‍ട്ടും വിസയുമൊക്കെ കിട്ടി ഒമാനിലേക്ക് വരുന്നതിനു മുന്‍പ് ഡ്രൈവിംഗ് പഠിച്ച് പറ്റുമെങ്കില്‍ ലൈസന്‍സും എടുത്തു വയ്ക്കാന്‍ ഭര്‍ത്താവ് ഉപദേശിച്ചു. ഞാനാണെങ്കില്‍ എന്തെങ്കിലും ഒരു വിദ്യ പഠിക്കാന്‍ കിട്ടാഞ്ഞ് വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന സ്മയവും. പിറ്റേന്നു തന്നെ നാട്ടിലെ ഏറ്റവും മിടുക്കനായ ഡ്രൈവിംഗ് മാഷിനെ കണ്ടു സംസാരിച്ച് അടുത്ത ദിവസം മുതല്‍ പഠനം തുടങ്ങാനുള്ള ഏര്‍പ്പാടാക്കി. വെളുപ്പിനെ 6 മണി മുതല്‍ 7 മണി വരെയാണ് സമയം. സുന്ദര സ്വപ്നങ്ങളും കണ്ടു കൊണ്ടുള്ള രാവിലത്തെ ഉറക്കം നഷ്ടപ്പെടുത്തുന്നതില്‍ അല്പം നിരാശയുണ്ടായിരുന്നെങ്കിലും തനിയെ ഡ്രൈവ് ചെയ്തു പോകുന്ന സുഖം ഓര്‍ത്തപ്പോള്‍ ഉത്സാഹത്തോടെ പഠനമാരംഭിച്ചു.

അഭിവന്ദ്യ ഗുരു പഠനത്തിനായി കൊണ്ടു വന്ന റ്റീച്ചിംഗ് എയ്ഡിന് എന്നേക്കാള്‍ പ്രായമുണ്ടായിരുന്നു. ജാംബവാന്റെ കാലത്തെ ഒരു അംബാസിഡര്‍ കാര്‍. അതിന്റെ വളയമൊന്നു തിരിച്ചെടുക്കാനും ക്ലച്ച് , ബ്രേക്ക്, അക്സിലറേറ്റര്‍ എന്നീ കാര്യങ്ങള്‍ ഒന്നു ചവുട്ടിയെടുക്കാനും പെട്ട പാട്. എന്തായാലും ക്രമേണ സ്റ്റീയറിങ് ബാലന്‍സൊക്കെ ആയി. ഏകദേശം ഒരു മാസം കഴിഞ്ഞു. (ഒരു മാസത്തില്‍ പകുതി ദിവസമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ) പതിവ് ക്ലാ‍സ് കഴിഞ്ഞിട്ട് വീടിനടുത്തെത്തിയപ്പോള്‍ എന്നോട് പറഞ്ഞു വണ്ടീന്നിറങ്ങാന്‍. ഞാന്‍ ഇറങ്ങി. മാഷും ഇറങ്ങി. പിന്നെ മാഷ് സ്റ്റീയറിംഗ് സീറ്റിലിരുന്നു. എന്നോട് അപ്പുറത്തെ സീറ്റില്‍ കയറാന്‍ പറഞു. ഞാന്‍ കയറി. എന്നിട്ട് റിവേര്‍സ് ഗിയര്‍ ഇട്ടിട്ട് വളയം ഇടത്തോട്ട് തിരിച്ചു കൊണ്ടു പറഞ്ഞു “ഇങ്ങനെ ചെയ്താല്‍ വണ്ടി ഇടത്തോട്ടു പോകും.” ഇതു പോലെ സ്റ്റീയറിങ് വലത്തോട്ടു തിരിച്ചാല്‍ വണ്ടി വലത്തോട്ടു പോകും. ഇത്രയും പറഞ്ഞിട്ട് വീണ്ടും പറഞ്ഞു. “മോളിറങ്ങിക്കേ” ഞാന്‍ ഇറങ്ങി. “ങാ, ഇനി വീട്ടി പൊയ്ക്കോ. ഇത്രേയുള്ളൂ ഡ്രൈവിംഗ്“.

ഹോ! സമാധാനമായി. ഇത്രേയുണ്ടാരുന്നുള്ളൊ കാര്യം. അടുത്ത ആഴ്ചയില്‍ പോയി ടെസ്റ്റും പാസായി വണ്ടിയുമോടിച്ചു കൊണ്ടു നടക്കുന്നതു സ്വപ്നവും കണ്ടു ഞാന്‍ വീട്ടിലേക്കു നടന്നു.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ “വിസ ശരിയായി, പിറ്റേന്നു തന്നെ പുറപ്പെട്ടോളൂ“ എന്നു പറഞ്ഞ് ഫോണ്‍ എത്തി. അങ്ങനെ നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുക എന്ന സ്വപ്നത്തിന് തിരശീല വീണു.

ഇവിടെ വന്ന് ഡ്രൈവിംഗ് പഠിക്കണം പഠിക്കണം എന്നു ഇടക്കിടെ വിചാരിച്ചു കൊണ്ടിരുന്നെങ്കിലും രണ്ടു വര്‍ഷം മുന്‍പാണ് പറ്റിയ ഒരു ഗുരുവിനെ ഒരു സുഹൃത്തു മുഖേന കണ്ടു മുട്ടുന്നതും പഠനം ആരംഭിക്കുന്നതും. ഒമാനിയായ ഡ്രൈവര്‍ വന്നു. ഞാന്‍ കയറിയിരുന്നു. എന്തോ ഒന്നു പറഞ്ഞു. വേറൊന്നും പറയാനുള്ള ചാന്‍സില്ലാത്തതു കൊണ്ട് ഓടിക്കാന്‍ തന്നെയാവും എന്നൂഹിച്ചു. പഴയ ഓര്‍മ്മ വച്ച് ക്ലച്ചൊക്കെ ചവുട്ടി ഫസ്റ്റ് ഗിയറിട്ട് അക്സിലറേറ്ററില്‍ സര്‍വശക്തിയുമെടുത്ത് ആഞ്ഞൊരു ചവുട്ട്. വണ്ടി മുയലു ചാടും പോലെ തണ്ടക്കം മുണ്ടക്കം തുള്ളി തുള്ളി ഒറ്റപ്പോക്ക്‌. പുതിയ ടീചിംഗ് എയ്ഡ് കുറച്ചു കൂടി സോഫ്റ്റായി കൈകാര്യം ചെയ്യാനുള്ളതാണെന്നു മനസ്സിലായി. പിന്നെ, അക്സിലേറ്ററില്‍ ചവുട്ടാന്‍ തന്നെ പേടിയായി. ഒമാനി ഗുരു പെട്രോള്‍, പെട്രോള്‍ എന്നു ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. പെട്രോള്‍ തീര്‍ന്നെങ്കില്‍ പമ്പില്‍ പോകേണ്ടതിനു പകരം ഇയാള്‍ ഇവിടിരുന്നു അലറി വിളിക്കുന്നതെന്തിനാണെന്ന് അറബിയില്‍ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അത് മലയാളത്തില്‍ തര്‍ജ്ജിമ ചെയ്ത് മനസ്സില്‍ മാത്രം വിചാരിച്ച് ഞാന്‍ സമാധാനമടഞ്ഞു. കുറെ കഴിഞ്ഞാണ് ബെറ്റ്രൂള്‍ (പെട്രോള്‍ എന്നാണ് എനിക്ക് തിരിഞ്ഞത്) എന്നു വച്ചാല്‍ ആക്സിലേറ്ററാണെന്നു പിടികിട്ടിയത്.

ഞങ്ങളു തമ്മില്‍ ഭാഷാപരമായ പൊരുത്തം തീരെയില്ലാരുന്നു. റൈറ്റിലേക്കു പോകണമെങ്കില്‍ മാഷ് ലെഫ്റ്റ് എന്നു പറയും. വണ്ടി ലെഫ്റ്റിലേക്കു പോകും. മാഷ് പല്ലുകടിച്ച് വീണ്ടും അലറും. ലെഫ്ഫ്ഫ്………റ്റ്. ദാ വണ്ടി പിന്നേം ലെഫ്റ്റിലേക്കു തന്നെ. ക്ഷമ കെട്ട് അംഗ്രേസി മാഫി മാലും എന്നു ചോദിക്കും. മനുഷ്യന് കൈ തന്നിരിക്കുന്നത് ഡ്രൈവ് ചെയ്യാനും ഭക്ഷണം കഴിക്കാനും മാത്രമല്ല, ഇത്തരം അവശ്യ ഘട്ടങ്ങളില്‍ ആശയവിനിയയം നടത്താനും കൂടിയാണെന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്നറിയാതെ ഞാനും വിഷമിച്ചു.

ആദ്യ ഒരാഴ്ച കൃത്യമായി എത്തിക്കൊണ്ടിരുന്ന മാഷ് പിന്നെ ആഴ്ചയില്‍ ഒരു ദിവസമൊക്കെയാക്കി വരവ്. ഒരു മാസം കഴിഞ്ഞ് ഞങ്ങള്‍ നാട്ടില്‍ പോവുകയും ചെയ്തു. തിരിച്ച് വന്ന് ഒരു ആറു മാസം കഴിഞ്ഞാണ് പഠനം പുനരാരംഭിച്ചത്. അയാളുടെ അമറലും ദേഷ്യപ്പെടലുമൊക്കെ മുറപോലെ നടന്നു. ഇതിനിടയിക്ക് ദേഷ്യപ്പെടലൊക്കെ കഴിഞ്ഞ് ഒരു പ്രത്യേക വാക്ക് അയാള്‍ ധാരാളമായി ഉപയോഗിക്കുന്നതായി ഞാന്‍ എന്റെ ബുദ്ധിയുപയോഗിച്ച് മനസ്സിലാക്കി. ദേഷ്യം വന്നപ്പോള്‍ എന്തൊക്കെയോ പറഞ്ഞു പോയെങ്കിലും പിന്നെ വിഷമം തോന്നി സോറി പറയുന്നതായിരിക്കും എന്നു കരുതി. അപ്പോഴൊക്കെ ഞാന്‍ മാഷെ നോക്കി ഒന്നു ചിരിക്കും. എങ്കിലും ആ വാക്കിന്റ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്നറിയാനുള്ള ഒരു കൌതുകം എന്നില്‍ ഉണ്ടായി. ഒരു ദിവസം വളരെ പാടുപെട്ട് ആ വാക്ക് കാണാതെ പഠിച്ചു കൊണ്ടു വന്ന് വീട്ടില്‍ ചോദിച്ചു. ഉത്തരവും കിട്ടി.

“മന്ദബുദ്ധി.”

“ എന്താ നീയിപ്പോള്‍ ഇതു ചോദിക്കാന്‍ കാരണം?” എന്ന ഭര്‍ത്താവിന്റെ മറുചോദ്യത്തിന് മറുപടി പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു.

ക്രമേണ അയാള്‍ വരാതെയായി. സി. എ റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് വിളിപ്പിച്ചിട്ടും പിന്നെ അയാള്‍ വന്നില്ല. ഒരു മന്ദബുദ്ധിയെ പഠിപ്പിക്കുന്നതിലും ഭേദം ജയില്‍ വാസമാണെന്ന് അയാള്‍ കരുതിയിട്ടുണ്ടാവും. ആ വകയില്‍ 130 റിയാല്‍ പോയിക്കിട്ടി.

അയല്‍‌വാസിയായ ഒരു ഒമാനി സ്ത്രീയാണ് രണ്ടാഴ്ച മുന്‍പ്‌ മൂന്നാമതൊരു ഗുരുവിനെ ഏര്‍പ്പാടാക്കി തന്നത്. ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ കൊള്ളും എന്ന ആപ്തവാക്യം ഞാന്‍ അനുസ്മരിച്ചു. (പുരുഷ ഡ്രൈവര്‍ എന്നു കേട്ടപ്പോള്‍ ഈ രണ്ടു സന്ദര്‍ഭങ്ങളിലും ഒരു പക്ഷേ അറബികളെ കുറിച്ച് കേട്ടിട്ടുള്ള അറിവുകള്‍ വച്ചാവാം വീട്ടുകാര്‍ക്ക് കുറച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. ഒരു കാര്യം പറയട്ടെ. ഞാന്‍ ഇവിടെ വന്നിട്ട് 9 വര്‍ഷത്തോളമാവുന്നു. പുറത്തിറങ്ങിയാല്‍ തുറിച്ചു നോട്ടമോ മറ്റ് പെരുമാറ്റങ്ങളൊ ഒന്നും എനിക്ക് ഇതുവരെയും നേരിടേണ്ടി വന്നിട്ടില്ല. എനിക്കറിയാവുന്ന മറ്റു സുഹൃത്തുക്കള്‍ക്കും അങ്ങനെ തന്നെ. )

ആദ്യ ദിവസം കഴിഞ്ഞപ്പോള്‍ ബീവിയെ ഒരു മാസം അറബി പഠിപ്പിക്കൂ. അതു കഴിഞ്ഞാവാം പഠനം എന്നുപുതിയ മാഷ് പറഞ്ഞു. ആദ്യം തന്നെ അറിയാവുന്ന ഇംഗ്ലീഷ് വച്ച് ക്ലച്ച്, ബ്രേക്ക്, അക്സിലറേറ്റര്‍ എന്നിവ ഏതൊക്കെയെന്നും എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്നും പറഞ്ഞു മനസ്സിലാക്കി തന്നു. താന്‍ വിചാരിക്കുന്നതു പോലെ വിശദീകരിച്ചു തരാന്‍ ഭാഷ തടസ്സമാവുന്നതു കൊണ്ടാണ് അറബി പഠിപ്പിക്കാന്‍ പറഞ്ഞത്. ആത്മാര്‍ഥതയുള്ള ഒരു ഗുരുവിനെ കിട്ടിയതില്‍ ഞാന്‍ സന്തോഷിച്ചു. എന്തായാലും ഒമാനി സ്ത്രീ ഇടപെട്ട് പഠനം തുടരാന്‍ പറഞ്ഞു. സിഗ്നേച്ചറുകളൊക്കെ (സിഗ്നല്‍ എന്നും പറയാം) പറയാതെ തന്നെ ഇടുന്നതു കണ്ട് പുതിയ ഗുരു ഹിരാകുഡ് ഹിരാകുഡ് (വെരി ഗുഡ്) എന്നു പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ മന്ദബുദ്ധി അനുഭവം വച്ച് ആദ്യമൊക്കെ ഇതു കേട്ടിട്ടും യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതെ ഇരുന്നു. അങ്ങനെ സ്റ്റീയറിംഗ് ബാലന്‍സും, ഡ്രമ്മും ഒക്കെ വളരെ ഭംഗിയായി പൂര്‍ത്തിയാക്കി.

മൂന്നു ദിവസം മുന്‍പാണ് സ്ലോപ്പ് എടുക്കാന്‍ തുടങ്ങിയത്. ആദ്യം രണ്ടുമൂന്നു തവണ ചുമ്മാ കയറിയിറങ്ങാന്‍ പറഞ്ഞു. ഹാ! എന്തെളുപ്പം. എന്തു രസം . സുഖവും ദുഃഖവും ഡ്രൈവിംഗ് പഠനത്തിന്റെ രണ്ടു വശങ്ങളാണെന്നോര്‍ക്കാതെ അമിതമായി ആഹ്ലാദിച്ചദിന്റെ ഫലം എനിക്കു കിട്ടി. കയറ്റത്തു കൊണ്ടുപോയി വണ്ടി നിര്‍ത്തിയിട്ട് വീണ്ടും എടുക്കണമെന്നുള്ള കാര്യം സത്യമായിട്ടും എനിക്ക് അറിയില്ലാരുന്നു. എന്നെക്കൊണ്ട് എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. മാഷ് പല തവണ ഓടിച്ചു കാണിച്ചു തന്നു. നൊ രക്ഷ. അപ്പോള്‍ അവിടെയുണ്ടാരുന്ന വേറൊരു മാഷ് ഇംഗ്ലീഷ് മാലൂം എന്നു ചോദിച്ചു. ഞാന്‍ മാലൂം എന്നു പറഞ്ഞു. എന്നാ പിന്നെ ഞാന്‍ ഇപ്പോ ശരിയാക്കിത്തരാം എന്നു പറഞ്ഞ് അടുത്തു വന്ന് (ആ വരവു കണ്ടപ്പോള്‍ എനിക്കങനാ തോന്നിയത്) ചറപറാ കുറെ അറബി. ഞാന്‍ വായും പൊളിച്ച് ഇരുന്നു പോയി. പിന്നെ വേറൊരു ഹിന്ദി (ഇന്‍ഡ്യാക്കാരെ പൊതുവെ ഹിന്ദി എന്നാണ് അവര്‍ വിളിക്കുന്നത്) സ്റ്റുഡെന്റിനെ വിട്ടു പറയിപ്പിച്ചു. പാവം മാഷ്. എനിക്ക് അറബി പിന്നേം മനസ്സിലാകുമെന്ന് അറിയില്ലല്ലോ.

ഒന്നുകില്‍ കളരിക്കു പുറത്ത് അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത് എന്ന പോലെയാണ് കാര്യങ്ങള്‍. ഒന്നുകില്‍ അക്സിലറേറ്റര്‍ തീരെ കൊടുക്കില്ല .വണ്ടി നിന്നു പോകും. അല്ലെങ്കില്‍ ഒറ്റച്ചവിട്ട്. കിര്‍ കിര്‍ന്ന് ഇരപ്പിച്ചോണ്ടു പോകും. അതുമല്ലെങ്കില്‍ ഹാന്‍ഡ്ബ്രേക്ക് താഴ്ത്താതെ കൈയില്‍ പിടിച്ചോണ്ടിരിക്കും. കഴിഞ്ഞ മൂന്നു ദിവസമായി ഈ വിക്രിയകള്‍ തുടരുന്നു. യാതൊരു പുരോഗതിയുമില്ലെന്നു മാത്രമല്ല, കീഴോട്ടാണ് ഗ്രാഫ്. ഇത്രയുമായിട്ടും ദേഷ്യം എന്നു പറയുന്ന ഒരു സാധനം മാഷ്ക്കു വന്നിട്ടില്ല. സ്വന്തം തലയില്‍ ചൂണ്ടിക്കോണ്ട് കമ്പുട്ടര്‍ മാഫി (തന്റെ വീട്ടില്‍ കമ്പൂട്ടറില്ല ) എന്നു മാത്രമാണ് പറഞ്ഞത്. (ആലങ്കാരികമായി മന്ദബുദ്ധി എന്നു തന്നെയാണ് വിളിച്ചത് എന്നു തോന്നുന്നുവെങ്കില്‍ അത് വായനക്കാരുടെ മനസ്സ് നന്നാവാത്തതിന്റെ കുഴപ്പമാണ്. )

കയറ്റത്തു കൊണ്ടു പോയി ക്ലച്ച്, ബ്രേക്ക് എന്നിവ ചവുട്ടി വണ്ടി നിര്‍ത്തുക. അതിനുശേഷം ഹാന്‍ഡ്ബ്രേക്കിടുക. ഇടത്തെ കൈ സ്റ്റീയറിംഗില്‍ പിടിക്കുക, ഇടതുകാല്‍ ക്ലച്ചില്‍ ചവിട്ടുക. വലതുകാല്‍ കൊണ്ട് അക്സിലറേറ്റര്‍ കൊടുക്കുക. ക്ലച്ച് ചെറുതായി റിലീസ് ചെയ്യുക, വണ്ടി ചെറുതായി മൂവ് ചെയ്തു തുടങ്ങുമ്പോള്‍ വലതു കൈ കൊണ്ട് ഹാന്‍ഡ്ബ്രേക്ക് താഴ്ത്തുക. ക്ലച്ച്, അക്സിലറേറ്റര്‍ ഇവ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോവുക. ഇത്രയും കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അറിയാം. പക്ഷേ ഇവ കൃത്യമായി വേര്‍തിരിച്ച് അതാതു സമയത്ത് ചെയ്യാനുള്ള എന്റെ തലച്ചോറിന്റെ കഴിവില്ലായ്മയാണോ പ്രശ്നം ?

നാളെ രക്ഷകര്‍ത്താവിനെ വിളിച്ചുകൊണ്ടു ചെല്ലണമെന്നു വാണിംഗ് തന്നു വിട്ടിരിക്കുകയാണ്. ഇത് ലോകത്തിലെ തന്നെ ഏതൊരു ഡ്രൈവിംഗ് സ്കൂളിന്റെയും ചരിത്രത്തിലെ ആദ്യ സംഭവമാകും. അതില്‍ ഭാഗഭാക്കാകുവാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെകിലും നാളെ എന്തെങ്കിലുമൊന്നു സംഭവിക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖവുമുണ്ട്. കാരണം നാളെ അവര്‍ എന്തെങ്കിലുമൊന്നു തീരുമാനിക്കും. അല്ലെങ്കില്‍ മാഷിനെ രക്ഷിക്കാന്‍ എനിക്കു തീരുമാനിക്കേണ്ടി വരും.

ഇത്രയും ആത്മാര്‍ഥമായി ഒരറിവും നേടാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്നിട്ടും…

Saturday, November 17, 2007

കമ്പതി

''എന്നാലും ബറദീപീ ചതി എന്നോടു ചെയ്യണ്ടായിരുന്നു”
പ്രദീപെന്ന സഹധര്‍മ്മനെ കണ്ടപാടെ ആ ഒമാനി പൊട്ടിത്തെറിച്ചു.

ക്ഷമാശക്തിക്ക് ഭൂമീദേവിയെ തോല്പിച്ച് സമ്മാനം നേടിയിട്ടുള്ള സഹധര്‍മ്മന്‍ സാവധാനം ആരാഞ്ഞു.

“ എന്താണു കാര്യം? ”

“നീ എന്റെ ജനാലയ്ക്കരികില്‍ കമ്പതിയുടെ പടമെന്തിനാ ഡിസൈന്‍ ചെയ്തു വച്ചിരിക്കുന്നത്?”

അയാളുടെ വീടിന്റെ പ്ലാന്‍ വരച്ചു കൊടുത്തിരുന്നുവെങ്കിലും കമ്പതിയുടെ പോയിട്ട് സിമ്പതിയുടെ പോലും പടം വരച്ചതായി തീരെ ഓര്‍മ്മകിട്ടുന്നില്ലല്ലോ?

“അല്ല, ഇതാരപ്പാ ഈ കമ്പതി?“

“ കമ്പതിയെ നിങ്ങള്‍ക്കറിയില്ലേ? നിങ്ങളുടെ ഒരു ദൈവം“

മുപ്പത്തി മുക്കോടി ദൈവങ്ങളുള്ളതില്‍ പേരറിയാവുന്നത് വിരലിലെണ്ണവുന്നവരുടെതു മാത്രം. അല്ലെങ്കില്‍ തന്നെ ഇത്രയും പേരൊന്നും ആര്‍ക്കും പഠിച്ചു വയ്ക്കാന്‍ പറ്റില്ലല്ലോ? ഇനിയിപ്പോ അങ്ങനെ പേരുള്ള ആരെങ്കിലും ഉണ്ടാവുമോ? എങ്കിലും ഒട്ടും ആത്മവിശ്വാസം വിടാതെ ഒരു സര്‍വജ്ഞനെപോലെ പറഞ്ഞു.

“അങ്ങനെയൊരു ദൈവം ഇല്ലല്ലോ”

“ആരു പറഞ്ഞു? എന്നെ പറ്റിക്കാനൊന്നും നോക്കണ്ട. ബോംബയിലൊക്കെ ഞാന്‍ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്.”

അപ്പോള്‍ ആള്‍, അല്ല, ദൈവം വളരെ പ്രസിദ്ധന്‍ തന്നെ. ദൈവങ്ങളോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ലെങ്കിലും അവര്‍ക്ക് അവരുടെ വഴി, തനിക്ക് തന്റെ വഴിയെന്ന ലൈനായതു കൊണ്ട് ഇനി അറിയാന്‍ പാടില്ലാത്തതായിരിക്കും.

“ എനിക്ക് അങ്ങനെയൊരു ദൈവത്തെ അറിയില്ല. അറിയാന്‍ പാടില്ലാത്ത ഒരാളെ ഞാന്‍ എങ്ങനെ വരയ്ക്കും?”

“അങ്ങനെ ഒഴിഞ്ഞു മാറിയിട്ടൊന്നും കാര്യമില്ല. ഞാന്‍ കേസു കൊടുക്കും”

ശ്ശെടാ, ആകെ പുലിവാലായല്ലോ.

“എന്തായാലും ഡ്രായിങ്ങെടുക്കൂ, നോക്കട്ടെ”

ഒമാനി ഡ്രായിങ്ങെടുത്തു കൊടുത്തു. ഡ്രായിംഗ് നോക്കുന്നു , ബ്രയിനിലുള്ള ദൈവങ്ങളുടെ പടവുമായി ഒത്തു നോക്കുന്നു. വരകള്‍ക്കിടയിലൂടെ വീണ്ടും വീണ്ടും നോക്കുന്നു. ബ്രയിനിലെ ദൈവങ്ങള്‍ എന്ന ഫോള്‍ഡര്‍ വീണ്ടും വീണ്ടും സ്കാന്‍ ചെയ്തു നോക്കുന്നു. കിം ഫലം. ഒന്നും മാച്ചാവുന്നില്ല.

“എന്റെ കമ്പതി ഭഗവാനേ, ഇതില്‍ നിന്നു രക്ഷപെടാന്‍ എന്തെങ്കിലും ഒരു വഴി കാണിച്ചു തരൂ“ ജീവിതത്തിലാദ്യമായിട്ടാണ് ഒരു ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കുന്നത്.

വെറും രണ്ടു നിമിഷം. ഭഗവാന്‍ അതാ കടാക്ഷിച്ചിരിക്കുന്നു. യുറെക്കാ, യുറെക്ക എന്നുറക്കെ വിളിച്ചു കൂവാന്‍ തോന്നി.

“ എനിക്കിതു കണ്ടിട്ട് ഒരു ദൈവത്തെപോലെയും തോന്നുന്നില്ല. ഒരു കാര്യം ചെയ്യൂ. നിങ്ങള്‍ ബോംബെയില്‍ കണ്ട കമ്പതി ദൈവത്തെ ഒന്നു വരച്ചു കാണിക്കൂ.”

ഒമാനി വരയ്ക്കുന്നത് ആകാംഷയോടെ നോക്കികൊണ്ടിരുന്നു. മുഴുവന്‍ വരക്കേണ്ടി വന്നില്ല. അതിനു മുന്‍പ് തന്നെ അറിയാതെ പറഞ്ഞു പോയി.

“ഓ! ഗണ്‍പതി... ഗണപതി..“

“അതെ. അതുതന്നെ.“ ഒമാനിക്കും ആശ്വാസമായി. ആളെ , അല്ല, ദൈവത്തെ പിടികിട്ടിയല്ലോ.

പകുതി വരച്ച ഗണപതിയുടെ ചിത്രം ഡ്രായിങ്ങുമായി ചേര്‍ത്തു വച്ചു കൊണ്ട് ചോദിച്ചു.

“നോക്കൂ സുഹൃത്തേ.. ഇതു രണ്ടും കൂടി എവിടെയാണ് സാമ്യമുള്ളത്? “

ഗണപതിയുടെ നെറ്റി ഭാഗം വരയ്ക്കുമ്പോള്‍ “ന” എന്ന അക്ഷരം വലിച്ചുനീട്ടിയതു പോലെയിരിക്കുന്നതാണ് പ്രശ്നമായത്. അറബിക് ആര്‍ക്കിടെക്റ്റില്‍ അങ്ങനെയൊരു ഡിസൈന്‍ ഉള്ളതുമാണ്.

അയാള്‍ക്ക് എന്തായാലും കാര്യം മനസ്സിലായി.

“ഒരു മലബാറിയാണ് എന്നോടിതു പറഞ്ഞത്..“

ഒമാനി ഷേക് ഹാന്‍ഡിനു വേണ്ടി കൈ നീട്ടിയപ്പോഴേക്കും മനസ്സില്‍ അറിയാവുന്ന മലയാളികളുടെ മുഖങ്ങള്‍ സ്കാന്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു.


****************************************

ഇന്നലെ വൈകിട്ട് ഇവിടടുത്തുള്ള നക്കല്‍ എന്ന സ്ഥലത്ത് പോയിരുന്നു. അവിടെ ഒരു പാറപ്പുറത്ത് ഇരുന്ന സഹധര്‍മ്മനെ പ്രായമായ ഒരു ഒമാനി വന്ന് പൊക്കി. അതില്‍ അള്ളാ എന്നും മുഹമ്മദ് എന്നും എഴുതിയിട്ടുണ്ടത്രേ.

അപ്പോള്‍ മനസ്സില്‍ തോന്നിയ രണ്ടു കാര്യങ്ങള്‍.

  1. ഈ എഴുത്തുള്ളടത്തേ ദൈവമുള്ളോ? ദൈവം സര്‍വ്വവ്യാപിയാണന്നാണല്ലോ പറയുന്നത്.

  2. അഥവാ ദൈവത്തിനതിഷ്ടപ്പെട്ടില്ലാരുന്നെങ്കില്‍ ഉടനെ കട്ടുറുമ്പിനെ വിട്ട് അദ്ദേഹത്തെ കടിപ്പിക്കത്തില്ലാരുന്നോ?

വാല്‍

ഞാന്‍ അമ്പലങ്ങളില്‍ പോയിട്ട് കുറെ നാളായി. കാരണം മറ്റൊന്നുമല്ല എനിക്ക് കടുത്ത അസൂയയാണ്. പ്രത്യേകിച്ച് ഗുരുവായൂരപ്പനോടൊക്കെ. എത്ര പേരാ അവരെ ചിരിപ്പിക്കാന്‍ വേണ്ടീ മത്സരിച്ചു ഓരോരോ തമാശകള്‍ കാണിക്കുന്നതും പറയുന്നതും. നമുക്കാണെങ്കില്‍ മരുന്നിനൊരു കൊച്ചുത്രേസ്യയോ മറ്റോ ഒക്കെയല്ലേയുള്ളൂ. അവരാണെങ്കില്‍ ഇവരുടെയൊന്നും ഏഴയലത്തു പോലും വരത്തതുമില്ല.

ഡിസ്ക്ലൈമര്‍

ഞാന്‍ ഒരു ദൈവത്തിന്റേയും മതത്തിന്റേയും വക്താവല്ല. വിശ്വാസികളെ ചോദ്യം ചെയ്യാനോ കളിയാക്കാനോ ഉദ്ദേശിച്ചിട്ടുമില്ല. അങ്ങനെയാര്‍ക്കെങ്കിലും തോന്നിയാല്‍ ഞാന്‍ ഉത്തരവാദിയല്ല.

Wednesday, October 24, 2007

ബള്‍ഗേറിയയിലേക്ക് ഒരു email

അന്ന് ഒരവധി ദിവസമായിരുന്നു. വൈകുന്നേരം കുട്ടികളേയും കൊണ്ട് പുറത്തൊക്കെ ഒന്നു കറങ്ങിയിട്ട് തിരിച്ചെത്തിയപ്പോഴാണ് പ്രദീപിന് ഒരു ഡോക്ടര്‍ സുഹൃത്തിന്റെ ഫോണ്‍ വന്നത്. അദ്ദേഹത്തിന്റെ മകന്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കുകയാണ്. അത്യാവശ്യമായി മകന് എന്തോ document ഇമെയില്‍ ചെയ്യണം. വീട്ടില്‍ ഇന്റെര്‍നെറ്റ് കണക്ക്ഷന്‍ ഇല്ല. അതുകൊണ്ട് പ്രദീപിന്റടുത്തു വന്ന് അയക്കാമെന്നു കരുതി വിളിച്ചതാണ്. ഇത്രയും കേട്ടു കഴിഞ്ഞപ്പോഴും പ്രദീപിന്റെ ഭാര്യക്കു സംശയം. എങ്കിലും ഈ രാത്രി 11 മണിക്ക് അദ്ദേഹമെന്തിനാണ് ഇരുപത് കിലോമീറ്ററോളം ദൂരം ഡ്രൈവ് ചെയ്തിവിടെ വരുന്നത്, അവിടടുത്തെങ്ങും ഇന്റെര്‍നെറ്റ് കണക്ഷന്‍ ഉള്ള വീടുകള്‍ ഇല്ലാത്തതു പോലെ.

കുട്ടികളെയെല്ലാം കിടത്തി ഉറക്കി ഡ്രെസ്സൊക്കെ മാറി വന്നപ്പോഴേക്കും കോളിങ് ബെല്‍ അടിച്ചു. പ്രദീപ് ചെന്ന് വാതില്‍ തുറന്നു. പിന്നാലെ സഹധര്‍മ്മിണിയും. അതിഥിയെ ഒന്നു വിഷ് ചെയ്ത് ഒരു കുശലമൊക്കെ പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോള്‍ പുറകില്‍ ഡോക്ടറുടെ ശബ്ദം കേട്ടു.

“ഈ ബള്‍ഗേറിയയിലേക്ക് ഇമെയില്‍ അയക്കുന്നതിന് ഒരുപാടു പൈസയാകുമോ? എത്രയായാലും ഞാനങ്ങു തരാം പ്രദീപേ, പക്ഷേ ഇന്നു തന്നെ അയക്കണം.”

പ്രദീപിന്റെ പൊളിഞ്ഞിരിക്കുന്ന വാ കാണാന്‍ അവള്‍ക്ക് ഒന്നു തിരിഞ്ഞു നോക്കണമെന്നുണ്ടായിരുന്നുവെങ്കിലും, ഇതു കേട്ട ഞെട്ടലില്‍ ബോധം മറഞ്ഞു വരുന്നതായി തോന്നിയതു കൊണ്ട് നേരെ കട്ടിലില്‍ ചെന്നു വീണു.

കുറിപ്പ്‌:

ഇത് ഇന്റെര്‍നെറ്റും, ഇമെയിലും മറ്റും കണ്ടുപിടിച്ച കാലഘട്ടത്തില്‍ ഏതോ വാരികയില്‍ വന്ന മിനിക്കഥയൊന്നുമല്ല. കഴിഞ്ഞ വ്യാഴാഴ്ച ഞങ്ങളുടെ വീട്ടില്‍ സംഭവിച്ച ഒരു അത്യാഹിതം മാത്രമാകുന്നു.

Thursday, May 24, 2007

കടുവയെ പിടിച്ച കിടുവ.

എല്ലാവര്‍ക്കും നമസ്കാരം.
നമ്മുടെ അപ്പൂസിണ്റ്റെ ഈ പോസ്റ്റ്‌ കണ്ടതിനു ശേഷം ഒരു ക്യാമറാമാനു വന്ന മാറ്റങ്ങളാണ്‌ ഈ പോസ്റ്റിണ്റ്റെ പ്രദിപാദ്യ വിഷയം.

പ്രസ്തുത പോസ്റ്റ്‌ കാണുന്നതിനു മുന്‍പ്‌ ഇദ്ദേഹം എടുത്തുകൊണ്ടിരുന്ന ചില പോട്ടോവുകളുടെ സാമ്പിളുകളാണ്‌ താഴെ കാണുന്നവ.

ഇത്‌ ഒട്ടകം. പ്രധാനമായും മരുഭൂമികളില്‍ കണ്ടു വരുന്നു.


ഒന്നും കാണുന്നില്ലെ , ഒന്നു ഞെക്കി വലുതാക്കി നോക്കൂ . ചിലപ്പോള്‍ എന്തെങ്കിലും കാണുവാരിക്കും. ഇതിന്‌ കയര്‍ എന്നു പറയും . ക്ഷമിക്കണം. ഇതൊരു ജീവിയല്ല. ഇതിനെ പറ്റി കൂടുതല്‍ അറിയാന്‍ ആലപ്പുഴ പ്രദേശങ്ങളില്‍ പോയി നോക്കുന്നത്‌ നന്നായിരിക്കും.

പ്രസ്തുത പോസ്റ്റ്‌ കണ്ടതിനു ശേഷമെടുത്ത പോട്ടൊവുകളാണ്‌ ഇനിയുള്ളവ.

ഇത്‌ ഒമാനില്‍ കാണുന്ന ഒരിനം ഈച്ചയാണ്‌. ഇംഗളീഷില്‍ ഇവനെ ഫ്ള്യ്കൊ ഒമാനിയോ എന്നു പറയും. കൂടുതലറിയാന്‍ ഈ ലിങ്ക്‌ സഹായിക്കും.


ഇതു ഒമാനില്‍ സുവൈക്ക്‌ എന്ന സ്ഥലത്ത്‌ ഒരു വീട്ടിനു സമീപം കാണപ്പെടുന്ന ഒരിനം ഓന്താണ്‌.

ഇവന്‍ ഇംഗളീഷില്‍ ഓന്താര്‍ഡോ സുവൈക്കോ എന്നറിയപ്പെടുന്നു. കൂടുതലറിയണമെന്നുള്ളവര്‍ ആ വീട്ടുകാരെ contact ചെയ്യുക.


അടുത്തതായി കിളി വര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവിയാണ്‌.

അറബിക്കില്‍ ഇവന്‌ മാഫി മാലൂങ്ഗോ എന്നാണ്‌ പേര്‍. ഈ ലിങ്കില്‍ ഞെക്കിയാലും ഞെക്കിയില്ലെങ്കിലും ഒന്നും കിട്ടാന്‍ പോകുന്നില്ല.

ഇത്രയൊക്കെ ആയപ്പോള്‍ ഇതു കണ്ടുകൊണ്ടിരുന്ന എനിക്കും ഒരു പൂതി. അങ്ങനെ ആ ക്യാമറ പിടിച്ചു വാങ്ങി ഞാനും എടുത്തു ഒരു ജീവിയുടെ ഫോട്ടോവ്‌. അതാണ്‌ താഴെ കാണുന്ന മൂന്നു ചിത്രങ്ങള്‍.




ഈ ജീവിയുടെ ഒരു പ്രത്യേകത എന്താണെന്നു വച്ചാല്‍ എല്ല ഭാഷയിലും ഇദ്ദേഹം ഒരു പേരില്‍ തന്നെയാണ്‌ അറിയപ്പെടുന്നതെന്നുള്ളതാണ്‌. ഹോമോ സാപ്പിയന്‍സ്‌ എന്ന ഇനത്തില്‍ പെടുന്നു. ലിങ്ക്‌ ചോദിക്കരുത്‌. തരത്തില്ല.

ഈ കടുവ ഏതോ ഇരയെ തിരയുകയാണെന്നു തോന്നുന്നു. എന്തോ തടഞ്ഞ മട്ടുണ്ടല്ലോ.

കടുവയെ പിടിച്ച കിടുവയോ എന്നുണ്ടല്ലോ നോട്ടം കണ്ടാല്‍.

(എണ്റ്റീശ്വരാ.. ഇപ്പം ചിരിക്കുന്നുണ്ടെങ്കിലും ഭാവം മാറിയാലോ. സ്ഥലം വിടുന്നതു തന്നെ നല്ലത്‌. ആത്മഗതം. )

അപ്പോള്‍ സമയക്കുറവു മൂലം ഇവിടെ വച്ചു നിര്‍ത്തുകയാണ്‌. ഈ കത്തി സഹിച്ചിരുന്ന്‌ കണ്ടും, കേട്ടും അല്ല വായിച്ചും വെറുതെ സമയം കളഞ്ഞ എല്ലാവര്‍ക്കും നന്ദി, നമസ്കാരം.
:
:
:
അയ്യൊ ..അമ്മേ ...എണ്റ്റെ നടുവേ........

Tuesday, March 27, 2007

ഗീത ചേച്ചിയെ പേടിപ്പിച്ച കണ്‍മഷി

ഗീതച്ചേച്ചി ഒമാനിലുള്ള ഞങ്ങളുടെ ഒരു സുഹൃത്താണ്‌. ചേച്ചിക്ക്‌ മിക്കവാറും പല അബദ്ധങ്ങളും പറ്റാറുണ്ട്‌. മറ്റുള്ളവരെ അബദ്ധ്ങ്ങളില്‍ കൊണ്ടു ചാടിക്കുന്നതും ചേച്ചിയുടെ അബദ്ധങ്ങളില്‍ പെടും. ചേച്ചിക്ക്‌ 42 വയസ്സോളം പ്രായമുണ്ട്‌.
കഴിഞ്ഞ ദിവസം പറ്റിയ ഒരു പറ്റിനെ കുറിച്ചാണ്‌ പറഞ്ഞു വരുന്നത്‌. ചേച്ചിക്ക്‌ എന്തു കിട്ടിയാലും അത്‌ ബ്ളൌസ്സിനുള്ളില്‍ വയ്ക്കുന്ന പതിവുണ്ട്‌. മിനഞ്ഞാന്ന്‌ വൈകിട്ട്‌ ഒരു വീട്ടില്‍ അത്താഴത്തിന്‌ വിളിച്ചിരുന്നു. ചേച്ചിയുടെ കണ്‍മഷി തീര്‍ന്നുപോയതുകൊണ്ട്‌ അവിടെ നിന്നും കുറച്ചു കണ്‍മഷി ചോദിച്ചു വാങ്ങി. ഒരു കടലാസ്സില്‍ പൊതിഞ്ഞാണ്‌ എടുത്തത്‌. സ്വാഭാവികമായും ചേച്ചി അത്‌ എവിടെയായിരിക്കും വച്ചതെന്ന്‌ ഊഹിക്കാമല്ലൊ.
അത്താഴമൊക്കെ കഴിഞ്ഞ്‌ തിരികെയെത്തിയപ്പൊല്‍ ഒരു നേരമായി. ആളൊരു ഉറക്കപ്രിയയും കൂടിയാണ്‌. ഒരു കണക്കിന്‌ ഡ്രെസ്സൊക്കെ മാറ്റി ഒരു നിമിഷം പോലും വൈയ്സ്റ്റാക്കാതെ കിടക്കയില്‍ ചെന്നു വീണു.

പിറ്റേദിവസത്തെ പതിവു പരിപാടികളെല്ലാം കഴിഞ്ഞ്‌ വൈകുംന്നേരം ആയപ്പോള്‍ ഒന്നു കുളിച്ചേക്കാമെന്നു കരുതി ബാത്‌ റൂമില്‍ കയറി വാതിലടച്ചു. പിന്നീട്‌ കേട്ടത്‌ കേട്ടത്‌ ഒരലര്‍ച്ചയാണ്‌. ഇടക്കിടയ്ക്ക്‌ പല പോസ്സുകളില്‍ ഉരുണ്ടു വീഴുന്ന കലാ പരിപാടി നടത്താറുള്ളതുകൊണ്ട്‌ T.V കണ്ടുകൊണ്ടിരുന്ന മകള്‍ കരുതിയത്‌ സംഗതി വീഴ്ചതന്നെയണെന്നാണ്‌. സ്ഥിരം പരിപാടിയായതു കൊണ്ട്‌ അവള്‍ കുറച്ചു സാവധാനത്തിലാണ്‌ എത്തിയത്‌. കാര്യം തിരക്കിയ അവള്‍ക്ക്‌ ഒന്നുമില്ല എന്ന മറുപടിയാണ്‌ കിട്ടിയത്‌. പിന്നീട്‌ അനക്കമൊന്നും കേട്ടില്ല.

കുളിയൊക്കെ കഴിഞ്ഞ്‌ മുടിയൊക്കെ ചീകി പൊട്ടൊക്കെ തൊട്ട്‌ സുന്ദരിയായി വന്ന അമ്മയോട്‌ മകള്‍ ചോദിച്ചു

"അമ്മ കണ്ണെഴുതിയില്ലേ ?ഇന്നലെ ആണ്റ്റിയുടെ അടുത്തു നിന്ന്‌ കണ്‍മഷി വാങ്ങിക്കുന്നതു കണ്ടല്ലോ"

"കണ്‍മഷി, കുന്തം... "
മകള്‍ക്ക്‌ ഒന്നും പിടികിട്ടിയില്ല. അവള്‍ പിന്നാലെ കൂടി

"അമ്മയ്ക്കിതെന്താ പറ്റിയത്‌?"

"ഹാര്‍ട്ട്‌ അറ്റായ്ക്ക്‌ വന്ന്‌ എണ്റ്റെ കാറ്റു പോകാഞ്ഞത്‌ നിണ്റ്റെ ഭാഗ്യം."

കണ്‍മഷിയും ഹാര്‍ട്ട്‌ അറ്റായ്ക്കും തമ്മിലെന്തു ബന്ധമെന്ന്‌ മകള്‍
പറയാതെ അവള്‍ വിടില്ലെന്ന്‌ ചേച്ചിക്കു മനസ്സിലായി.

" മറ്റേ സാധനം ഊരിമാറ്റിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ച .... "

"വേണ്ടമ്മേ എനിക്കെല്ലാം മനസ്സിലായി "മകള്‍.

സംഗതി ഊരുന്നുതിനിടയില്‍ കടലാസ്സ്‌ താഴെപ്പോയത്‌ ചേച്ചി കണ്ടില്ല. ഇങ്ങനെയൊരു കാര്യം എടുത്തുവച്ചതിനെ കുറിച്ച്‌ പാവം മറന്നുപോവുകയും ചെയ്തു. കടലാസ്സൊക്കെ തുറന്ന്‌ കണ്‍മഷിയ്യൊക്കെ പുരണ്ട്‌ ആകെയൊരു പരുവമായിരുന്നു. ഒറ്റ ദിവസം കൊണ്ട്‌ ഇങ്ങനെയൊരു മാറ്റം കണ്ടാല്‍ ആരുടെയായാലും കാറ്റുപോയെനെയെന്നാണ്‌ ചേച്ചി പറയുന്നത്‌. ചേച്ചി കുറച്ചു ധൈര്യമുള്ള കൂട്ടത്തിലായതു കൊണ്ട്‌ ഒന്നും പറ്റിയില്ലെന്നു മാത്രം. B-)
കയ്യോടെ തന്നെ ചേച്ചി ഒരു പ്രതിജ്ഞയുമെടുത്തു. ഇനി മേലാല്‍ ഞാന്‍ ഒരു സാധനവും......... ല്‍ വയ്ക്കുന്നതല്ല.

കുറിപ്പ്‌
ഗീത എന്ന പേര്‌ യഥാര്‍ത്ഥത്തിലുള്ളതല്ല.